Sunday, September 4, 2011

കുട്ടികളുടെ ഓണം





ഗ്രാമങ്ങളില്‍ പണ്ടും ഓണം സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും  

അത്ര ആഘോഷമല്ല
കൊയ്ത്തിനോടും മെതിയോടും ചേര്‍ന്നുള്ള ആകുലതകള്‍ 
മുതിര്‍ന്നവരെ വിഷമിപ്പിച്ചു കൊണ്ടേ ഇരിക്കും
കൊയ്യാന്‍ ആളെ കിട്ടണം ..
ഇല്ലെങ്കില്‍ നെല്ല് വീണു പോകും.
വീണു പോയാല്‍ പിന്നെ നെല്‍ മണികള്‍ 
എല്ലാം വയലില്‍ അടര്‍ന്നു വീഴും.
വലിയ നഷ്ട്ടമാവും.
അതിനു മുന്‍പേ കൊയ്യണം

കൊയ്തു  അടുക്കി വച്ച കറ്റ മെതിക്കാതെ ഇരുന്നു പോയാല്‍ മുളക്കും.

മുളച്ചാലും അത് പിന്നെ ഗുണമില്ല.
വന്നല   ആയി മാറ്റി കളയാനെ ഒക്കൂ
മഴ എപ്പോഴാണ് വരിക എന്ന് നമുക്ക് അറിയില്ല.
ഉണങ്ങാന്‍ ഇട്ട നെല്ലും വൈക്കോലും നനയാതെ  സൂക്ഷിക്കുക വലിയ അധ്വാനം തന്നെയാണ്
ഇരുപ്പൂ നിലങ്ങളില്‍ അടുത്ത വിതക്കായി നിലം   ഒരുക്കണം.
അതിനും ജോലിക്കാരെ കിട്ടണം

വിത്ത്‌ പാകത്തിന് മുളപ്പിചെടുക്കണം.
വിതച്ചാല്‍ പിന്നെ വയലിലെ ജല നിരപ്പ് മണ്ണിനോട് ചേർന്നായിരിക്കണം.
മുകളിലെ വിത്ത്‌ പതുക്കെ വേര് പിടിക്കുന്നല്ലേ ഉള്ളൂ
നല്ല മഴ വന്നാല്‍ വിത്ത്‌ പൊങ്ങി പോരും.
പിന്നെ വീണ്ടും വിതകേണ്ടി വരും

രാത്രിയില്‍ ഉറങ്ങാതെ ഇരുന്നു വയലിലെ കണ്ടങ്ങളില്‍  ജലത്തിന്റെ സ്ഥിതി നോക്കികൊണ്ടേ ഇരിക്കണം.
അല്‍പ്പം ഉറങ്ങിയാല്‍ വിതച്ച വിത്ത്‌ മുഴുവന്‍ 
അയല്‍ക്കാരന്റെ കണ്ടത്തില്‍ ചെന്ന് കിടക്കും
മര്യാദക്ക് ഉറക്കം നടക്കില്ല

അത് കൊണ്ട് തന്നെ മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും 

ചിങ്ങം വലിയ ആകാംക്ഷയും 
പിരി മുറുക്കവും  
അധ്വാനവും വേണ്ട മാസമാണ്

എന്നാല്‍ ഓണം വന്നാല്‍ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഉത്സവം തന്നെയാണ്
അത്തം പിറന്നാല്‍ വലിയ രസമില്ല.
അത്തത്തിനു പൂവിടില്ല
തുമ്പ ക്കുടം മാത്രം വൈക്കും
ചിത്തിര നാള്‍ മുതല്‍ ആണ് പൂവിടുക
മിക്കവാറും മുറ്റത്ത് ഒരു തറ കെട്ടും

പറമ്പിലെ ചുവന്ന മണ്ണ് കിളച്ചു കൊണ്ട് വന്നു 
അത് തറയുടെ സ്ഥാനത്തു കുടഞ്ഞിടും
പിന്നെ കട്ടിയുള്ള ഒരു മരത്തടി കഷണം കൊണ്ട് 
അത് മണ്ണില്‍ അടിച്ചു ഉറപ്പിക്കും
ശരിക്കും ഉറച്ചു കഴിഞ്ഞാല്‍ 
പിന്നെ ഈ ചുവന്ന മണ്ണിനു നല്ല ഉറപ്പാണ്‌
ബെക്കെര്‍ വീടുകളില്‍ ഒക്കെ കാണുന്ന ചെങ്കല്‍
 ഈ മണ്ണ് ഉറച്ചു കട്ടിയവുന്നതാണ്
അത് കൊണ്ട് തറക്ക്‌ നല്ല ഉറപ്പുണ്ടാവും

പിന്നെ തൊഴുത്തില്‍ പോയി ചാണകം കൊണ്ട് വന്നു തറ മെഴുകണം
പുതിയ തറയില്‍ ചാണകം മെഴുകുക അത്ര എളുപ്പമല്ല
ഒന്നാമത് മണ്ണില്‍ ചാണകം പിടിക്കില്ല
നമ്മള്‍ കുഴമ്പു രൂപത്തില്‍ ആക്കിയ ചാണകം തറയില്‍ മെല്ലെ പുറത്തി വൈക്കും
ഒന്ന് ഉണങ്ങിയാല്‍ ചാണകവും നല്ല ഉറപ്പുള്ള പശിമയുള്ള വസ്തുവാണ്
ഇളകി പോരാതെ ഇരുന്നോളും
എന്നാല്‍ ആദ്യം തറ ഇടുമ്പോള്‍ പുതിയ ചാണകം കൊണ്ട് തന്നെ ഒരു മൂന്നു പ്രാവശ്യം എങ്കിലും നന്നായി മെഴുകണം..
എന്നാലെ മണ്ണിന്റെ ചുവപ്പ് നിറം പോയി ചാണകത്തിന്റെ നല്ല കറുപ്പ് നിറം തറക്ക്  വരികയുള്ളൂ
ഒരു മഴ വന്നാല്‍ ഇതെല്ലം വീണ്ടും ചെയ്യേണ്ടിയും വരും
ഉണങ്ങുന്നതിന് മുന്‍പ് മഴ പെയ്താല്‍ ഇതുവരെ മെഴുകിയതു മുഴുവന്‍ ക്ലീന്‍ ആയി പോയി കിട്ടും
രാവിലെ വീണ്ടും ചെയ്യണം ഇതെല്ലം

എനിക്കാണേല്‍ ചാണകം തീരെ ഇഷ്ട്ടമല്ല
അതിന്റെ മണം ..എന്ത് പുണ്യം ആണെന്ന് പറഞ്ഞാലും അസഹനീയം തന്നെ
പക്ഷെ യാതൊരു കാര്യവുമില്ല.
എല്ലാം മൂപ്പ് മുറയാണ്‌.മുറ പ്രകാരം ചാണകം മെഴുകേണ്ട ജോലി എന്റെ തലയില്‍ തന്നെ
നല്ല മഴയത്ത് എഴുനെറ്റു തണുപ്പില്‍ തൊഴുത്തില്‍ പോയി ചാണകം ഒരു ഊതൂണിയുടെ ഇലയില്‍ പൊതിഞ്ഞു കൊണ്ട് വന്നു മെഴുകുക ഞാന്‍ തന്നെ വേണം
പിന്നെ കയ്യുടെ ദുര്‍ഗന്ധം
എപ്പോഴും മണത്തു നോക്കി കൊണ്ടിരിക്കും
പല വട്ടം  സോപ്പിട്ടു  കഴുകും
പിന്നെ തുളസി ഇല ഇട്ടു തിരുമ്മും
പനി കൂര്‍ക്ക ഇല ഇട്ട് തിരുമ്മും





വീട്ടില്‍ എല്ലാവര്ക്കും ഇത് കാണാന്‍ വലിയ രസമാണ്
എന്റെ കയ്യ് മണക്കല്‍
ചാണകം അറച്ച് കൂടാ.
മഹാ പാപം ആണത്
ഷഡ് ഗവ്യങ്ങളില്‍ പെട്ട പുണ്യ വസ്തുവാണ് ചാണകം
ഗോ മൂത്രം,പാല്, നെയ്യ്, വെണ്ണ ,മോര്, ചാണകം
ഇതെല്ലാം പുണ്യ വസ്തുക്കള്‍ ആണ്.
നിന്ദിച്ചോ ,അറച്ചോ കൂടാ
എന്തായാലെന്താ .
എനിക്ക് വലിയ വിഷമം തന്നെ


രാവിലെ ഉണര്‍ന്നാല്‍ വേറെ ചില പരിപാടികള്‍ കൂടി ഉണ്ട്
കദളി പൂവ്   പറിക്കുക രാവിലെയാണ്.
പകല്‍ വിടരുന്ന ഈ പൂവ് വളരെ ലോലമായ ഇതള്‍ ഉള്ളവയാണ്
കദളി ...ചെങ്കദളി ...പൂ വേണോ
എന്നല്ലാമുള്ള പാട്ട്  കേട്ട് ഇതിനു ഭയങ്കര നിറമാണ്‌ എന്നൊന്നും കരുതേണ്ട
ഞാറ പഴം ശരിക്ക് പഴുക്കാത്ത നിറം
ഇല്ല  നിങ്ങള്‍ ഞാറ പഴവും അറിയാന്‍ വഴിയില്ല
ഞാവല്‍ പഴം ..
അത്ര പഴുക്കാത്തത്.അതാണ്‌ കദളി പൂവിന്റെ നിറം
അത് പഴുത്തു വരുന്ന സമയം..
ആ നിറമാണ്‌ കദളി പൂവിനു.
രാവിലെ അത് പതുക്കെ വിടര്‍ന്നു വരും
കളത്തിനു താഴെ ചുറ്റും മൊട്ടുകള്‍ അടുക്കി നിരത്തി വച്ചാല്‍ വെയില്‍ ഉദിക്കുംപോഴേക്കും
അത് വിടര്‍ന്നു മനോഹരമായി കിടക്കും

എന്നാല്‍ രാവിലെ പൂവ്   പറിക്കാന്‍ പോകുന്നത് സുഖമുള്ള കാര്യമല്ല
ഒന്നാമത് തനിയെ  പോകണം
രണ്ടാമത് നേരത്തെ ഉണരണം
മൂന്നാമത് നല്ല മഴയാവും
എങ്കിലും എഴുനേറ്റു പോകും.
നേരത്തെ ചെന്നില്ലെങ്കില്‍ പിള്ളേര്‍ അത് നേരത്തെ പറിച്ചു കൊണ്ട് പോകും..അതാണ്‌ കുഴപ്പം
ഞാറ ചെടികള്‍ നില്‍ക്കുന്നത് മുഴുവന്‍ റെയില്‍വേ പുറമ്പോക്കില്‍ ആണ്.
അവിടെയെ കുറ്റി  ചെടികള്‍ എല്ലാം ഉള്ളൂ


പത്തില്‍ പഠിക്കുമ്പോള്‍ ഉള്ള ഒരു ഓണത്തിനു വളരെ പേടിച്ചു പോയ ഒരു സംഭവം ഉണ്ടായി
ഒരു വന്‍ കദളി ചെടി മലയില്‍ ഉണ്ട്
അത് പക്ഷെ റെയില്‍വേ പാലത്തിലേക്ക് ചാഞ്ഞാണ് വളര്‍ന്നിരിക്കുന്നത്
കുന്നിനു മുകളില്‍ ആണ് ചെടി
കുന്നു രണ്ടായി പകുത്തു നടുവേ പാളം പോകുന്നു
ഒരു മുപ്പതു അടി താഴെയാണ് പാളം

അന്ന് എഴുനേറ്റപ്പോള്‍ വൈകി പോയി.
മുമ്പേ വന്നവര്‍ എല്ലാം പറിച്ചു കൊണ്ട് പോയി.
പൂക്കൂട കാലി
ഒന്നും കിട്ടിയില്ല
ഈ ചെടി മാത്രം ഉണ്ട് ബാക്കി .
അതില്‍ വിരിഞ്ഞു വരുന്ന പൂവുകളും ഉണ്ട്
ആരും കൈ വൈക്കില്ല
അത് പറിച്ചാല്‍ താഴെ വീഴാന്‍  ഉള്ള സാധ്യത ഓര്‍ത്താണ്


എന്തുമാവട്ടെ
ചെടിയില്‍ പൂക്കള്‍ ഉണ്ട്
പതുക്കെ അടുത്ത് ചെന്ന്
മലയില്‍ കയറി ഇറങ്ങി നടക്കുന്ന കുട്ടികള്‍ക്ക്  പൊതുവേ കാലുകള്‍ക്ക് ഉറപ്പുണ്ടാവും
തീരെ ഭയവും ഉണ്ടാവില്ല
പൂക്കൂട താഴെ വച്ച്
ഇടതു  കയ്യ് കൊണ്ട് വേറെ  ഒരു ചെടി മുറുകെ പിടിക്കുകയും ചെയ്തു
എന്നിട്ട് പതുക്കെ ചെടി വലിച്ചു അടുപ്പിച്ചു
കുറച്ചു ഒന്ന് മുന്നോട്ട് ആഞ്ഞതും
രണ്ടു വള്ളി ചെരുപ്പ് ഇടതു കാലില്‍ തെന്നി പോയതും ഒരുമിച്ചു
ഒരു നിമിഷാര്‍ധം കൊണ്ട് എന്റെ ശരീരം പകുതിയും റെയില്‍വേ   കട്ടിങ്ങില്‍ തൂങ്ങി കിടപ്പായി.
താഴെ പാളം..
വളരെ താഴെ
ഇടതു കയ്യ് പിടിച്ചിരിക്കുന്നത് ഒരു കാരമുള്‍ ചെടിയില്‍ ആണ്
ചെരുപ്പ് താഴെ പോയി
വലതു കയ്യ് കൊണ്ട് കട്ടിങ്ങില്‍ കുത്തി പതുക്കെ കയറാന്‍ ശ്രേമിക്കുംപോള്‍
മലയില്‍ വെളിക്കിറങ്ങാന്‍ വന്ന പണിക്കന്‍ ചാടി എഴുനേറ്റു  വന്നു വലിച്ചു കയറ്റി


കൂട കുനിഞ്ഞു  എടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നു
കയ്യും കാലും വിറക്കുന്നു
കുറച്ചു സമയം താഴെ ഇരുന്നു
ശരീരത്തിന്റെ വിറയല്‍ മാറ്റി പതുക്കെ വീട്ടിലേക്കു നടന്നു
പരാജയപ്പെട്ട കുട്ടി
അതോടെ രാവിലെ പൂ പറിക്കല്‍ നിന്നു
കാരണം പൊടിപ്പും തൊങ്ങലും വച്ച് ഉടനെ കാര്യങ്ങള്‍ വീട്ടില്‍ അറിഞ്ഞല്ലോ
വിചാരണയും ശിക്ഷ വിധിയും ഇതിലും ഉണ്ടാവാതെ തരമില്ലല്ലോ

പൂവിടുക രസമാണ്.
ചിത്രം ചേട്ടന്‍ വരച്ചു തരും
എന്താണ് ഒരു ഗമ
കാലു പിടിക്കണം
എന്നാലും ചേട്ടന്‍ ഇട്ടു തരുന്ന കളം നല്ല ഒന്നാംതരം ആയിരിക്കും  
മെഴുകി തറ അല്‍പ്പം ഒന്ന് ഉണങ്ങിയാല്‍ പൂവിടാം ..നടുക്ക് തുമ്പ ക്കുടം വച്ചാണ് സാധാരണ പൂവിടുക പതിവ്
എന്നാല്‍ ചെട്ടന് അതൊന്നും ബാധകമല്ല.
തുമ്പ പൂവും മറ്റും കിട്ടാന്‍ എന്ത് ബുധിമുട്ടാനെന്നോ
ചേട്ടന് അതൊന്നും വിഷയമല്ല
ഭാരതം,
വള്ളം കളി, 
തെങ്ങും പുഴയും വള്ള ക്കാരനും
ജ്യോമീതീയ ആകാരങ്ങള്‍
എന്തും ചേട്ടന്‍ ചെയ്‌താല്‍ അതിനു ഒരു ക്ലാസിക് ലുക്ക്‌ ആണ്
വളരെ സമയം എടുക്കും വീട്ടിലെ കളം ഇടാന്‍.
അപ്പോഴേക്കും മറ്റു വീടുകളില്‍ നിന്നും ഇവിടെ കളം ഇടുന്നത് കാണാന്‍ കുട്ടികള്‍ വരും
അപ്പോള്‍ എനിക്കൊരു ഗമ യുണ്ട്
കണ്ടോ എന്റെ ചേട്ടന്‍.ഞങളുടെ കളം..
ചുമ്മാ ചെറുപ്പത്തിന്റെ ഓരോ കുഞ്ഞി അഹങ്കാരങ്ങള്‍
നാലാം ദിവസം മുതല്‍ പടിക്കലും കളം ഇടണം എന്നാണ് ചട്ടം
മാവേലി വരുബോള്‍ ആദ്യം ചവിട്ടുന്നത് പൂവില്‍ ആവണമല്ലോ


പടിക്കല്‍ വലിയ ആര്‍ഭാടം ഒന്നും ഉണ്ടാവില്ല
കുറച്ചു പൂവ് വട്ടത്തില്‍ ഇട്ടു പോരും
എഴാം ദിവസം മുതല്‍ ഓണത്തപ്പനെയും വൈക്കും
കളി മണ്ണില്‍ ചുട്ടെടുക്കുന്ന ഓണത്തപ്പനെ അത് ചെയ്യുന്നവര്‍ വീട്ടില്‍ കൊണ്ട് തരും
പടിക്കലും മുറ്റത്തെ കളത്തിന്റെ മുന്നിലും ഓണത്തപ്പനെ വൈക്കും
അതിന്റെ തലയില്‍ തുമ്പ ക്കുടം കൊണ്ട് അലങ്കരിക്കും
പൂക്കളുടെ ഓരോ കട്ടകള്‍ പണ്ടത്തെ ഓണ പൂക്കല ങ്ങളുടെ പ്രത്യേകത ആയിരുന്നു
എത്രാം ഓണം ആണ് എന്നറിയാന്‍
നാലാം ഓണം മുതല്‍ ഇങ്ങനെ ബാക്കി വരുന്ന പൂ കൊണ്ടുള്ള ചെറിയ കൂനകള്‍   കളത്തിനു ചുറ്റും വൈക്കണം എന്നാണ് ചട്ടം
എത്രാം ഓണം ആണ് അന്ന് എന്ന് നമുക്ക് പൂക്കളം  നോക്കിയാല്‍ മനസിലാവും
രണ്ടാം ദിവസം രണ്ടു ഇനം പൂവ്  .
മൂന്നാം ദിവസം മൂന്നു ഇനം പൂവും
നാലാം ദിവസം മുതല്‍ അങ്ങിനെ ഒന്നുമില്ല
എന്നാല്‍ ഞങള്‍ രണ്ടാം ദിവസം മുതലേ മുഴുവന്‍ പൂവും ഇടും
ചുവന്ന ചെത്തി,
പൂച്ച പൂവ് ,
മഞ്ഞ കോളാമ്പി .
തുമ്പ പൂവ്
കട്ടിങ്ങില്‍ വളരുന്ന ഒരിനം കുരു കുരു എന്നുള്ള ഇല ചെടിയുടെ ഇല ..
അതാണ്‌ പച്ച നിറത്തിന് ഉപയോഗിക്കുക
പിന്നെ ആറു മാസ ചെടി .,
കദളി പൂവ് , ഇതെല്ലാം ആണ്  പ്രധാനമായും അന്ന്  ഇട്ടിരുന്ന പൂക്കള്‍
മഞ്ഞ കോളാമ്പിയുടെ ഇതള്‍ അടര്‍ത്തി കളത്തില്‍ വൈക്കും.
പിന്നെ ബാക്കി വരുന്ന തണ്ടും കോളാമ്പിയും  ഭംഗിയായി അരിഞ്ഞു പിന്നെ മഞ്ഞ വേണ്ടിടത്ത്  ഇടും
അശോക ചെത്തിയും കാട്ടു  ചെത്തിയും പൂവിടാന്‍  ഉപയോഗിക്കും


ഉത്രാടത്തിന്റെ അന്ന്.
എന്ന് പറഞ്ഞാല്‍  
 തിരുവോണത്തിന്റെ തലേന്നാള്‍ വൈകീട്ട് മുറ്റം അടിചിടും
ഓണം നാള്‍ രാവിലെ മുറ്റം അടിച്ചാല്‍ മാവേലി അത് കണ്ടു കൊണ്ട് വന്നാലോ
കോടി ഉടുക്കുന്നതും ഉത്രാടത്തിനാണ്.
അന്നാണ് കോടി വസ്ത്രങ്ങള്‍ സമ്മാനമായി കിട്ടുന്നതും  
തിരുവോണത്തിന്   അലക്കിയത് ഉടുക്കുകയാണ് പതിവ്
വീട്ടില്‍ എല്ലാവരും പല സ്ഥലങ്ങളില്‍ നിന്ന് വരുന്നതും അന്നാണ്.
ചേട്ടന്മാരും ചേച്ചിമാരും എല്ലംവരുമ്പോള്‍ എനിക്ക് കോടി കൊണ്ട് വരും
അച്ഛനില്ലാത്ത കുട്ടിയല്ലേ എന്നൊരു ദയവു
എല്ലാവര്ക്കും എന്നും എന്നോടുണ്ടായിരുന്നു.
അത് തിരിച്ചറിയാന്‍ ഞാന്‍ ഒത്തിരി വൈകി എന്നെ ഉള്ളൂ
തിരുവോണം നാള്‍  രാവിലെ    ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഉള്ള ശ്രമം തുടങ്ങും
പടി വാതില്‍ക്കല്‍ ഒരു പൂക്കളം  ഉണ്ടല്ലോ
അവിടെ നിന്നും വീട് വരെ ഓണത്തപ്പനെ എതിരേറ്റു കൊണ്ട് വരുന്ന രീതിയാണ് ..
ചെത്തി പ്പൂവും തുമ്പ ക്കുടവും തുളസി ക്കതിരും ..വിതറി
ഓണത്തപ്പന്‍ ആയി ഒരാളെ സങ്കല്‍പ്പിച്ചു
അത് വീട്ടിലെ ഏതെങ്കിലും ആണ്‍ കുട്ടിയാണ് പതിവ്..
പടിക്കല്‍ നിന്ന് നമ്മള്‍ മുന്‍പേ കുട്ടയില്‍ കരുതിയ തുമ്പ ക്കുടമോക്കെ  വിതറി
പെണ്ണുങ്ങള്‍ കുരവയിട്ടു ആനയിച്ചു മുറ്റത്തെ പൂക്കളത്തില്‍ കൊണ്ട് വന്നു ഇരുത്തും
അയാള്‍ കയ്യിലെ കത്തിച്ചു പിടിച്ച നില വിളക്കു മുറ്റത്തെ പൂക്കളത്തിനു   
മുന്നില്‍ വച്ചാല്‍ മാവേലിയെ വരവെറ്റു  എന്നാണ് സങ്കല്പം


പൂവട എന്നൊരു പലഹാരവും തൂശനിലയില്‍ നെദിക്കും
നേര്‍പ്പിച്ചു പൊടിച്ചെടുത്ത അരി ജീരകവും ഉപ്പും ചേര്‍ത്തു കുഴച്ചു
അതില്‍ ശര്‍ക്കരയും തേങ്ങയും ജീരകവും കഴച്ച മിശ്രിതം ചേര്‍ത്തു
ഇഡ്ഡലി പാത്രത്തില്‍ പുഴുങ്ങി എടുക്കുന്നതാണ് പൂവട
രാത്രി അത് പുഴുങ്ങി വച്ചിട്ടാവും അമ്മ ഉറങ്ങാന്‍ പോവുക
രാവിലെ അതാണ്‌ ഭക്ഷണം..
പിന്നെ എത്ത   പഴം നുറുക്കും പുട്ടും പയറും ഉണ്ടാവും
നമ്മളൊക്കെ പറയുന്ന സ്പെഷ്യല്‍ ആണ് അമ്മക്ക് ഈ എത്ത പഴം നുറുക്ക്
വെന്നാളില്‍..എന്ന് വച്ചാല്‍ വിശേഷ ദിവസങ്ങളില്‍ മാത്രമേ അമ്മ പഴം പുഴുങ്ങൂ
ഒരു കുല പഴം പുഴുങ്ങിയാലെ എല്ലാവര്ക്കും എത്തൂ എന്നതും   ഉണ്ട്

ഉത്രാട രാത്രി അവിസ്മരണീയമാണ്
ലീലേ നീ ആ മാങ്ങാ അങ്ങ് നുറുക്കൂ
അവളുടെ കയ്യ്   കൊണ്ട് അചാറിട്ടാ ല്‍   അതിനൊരു പ്രാത്യേക സ്വാദാണ്
 അമ്മ പറയും
ചേടത്തി അമ്മക്ക് സന്തോഷമാവും.
എന്തും ചേടത്തി അമ്മ ഉണ്ടാക്കിയാല്‍ നല്ല രുചിയാണ് താനും
പിന്നെ വടുകന്‍ പുളിയന്‍ നാരങ്ങ കൊണ്ട് ഒരു അച്ചാര്‍ വേറെയും

അമ്മക്ക് നാരങ്ങയുടെ തൊണ്ട് ചെത്താന്‍ ഇഷ്ട്ടമല്ല.
പതുക്കെ ഒന്ന് ചുരണ്ടുന്ന പോലെ തൊലി കലയുകയെ ഉള്ളൂ
അങ്ങിനെ കറി ഇട്ടാല്‍ ഒരു കയ്പ്പ് ഉണ്ടാവും.
അത് കൊണ്ട് കുടുമ്പം മുഴുവന്‍ അത് വീറ്റോ ചെയ്യും.
തൊലി പറ്റെ ചെത്തും ..
ഒരു നരങ്ങക്ക് അതിന്റെ പകുതി മുളക് എന്നാണ് കണക്കു.അന്ന് പിക്കിള്‍ പൌഡര്‍ എന്നാ സാധനം വിപണിയില്‍ ഇല്ലല്ലോ.
അരിഞ്ഞ നാരങ്ങയും മുളകും കായവും ഉപ്പും ഉലുവ പൊടിയും ഇട്ടു കറിവേപ്പിലയും ചേര്‍ത്ത് അമ്മ ഭരണിയില്‍ ഇട്ടു വൈക്കും

പിന്നെ ശര്‍ക്കര വരട്ടി ഉണ്ടാക്കണം
കായ തൊണ്ട് കളഞ്ഞു രണ്ടായി കീറിയതാണ് ശര്‍ക്കര വരട്ടിക്കു     പതിവ്  
ഉരുളിയില്‍ ആദ്യം വറത്തു കോരുന്നത് ശര്‍ക്കര വരട്ടിക്കുള്ള കായാണ്.
അതിനു ഉപ്പു വേണ്ടല്ലോ
അത് മൂത്താല്‍ വാങ്ങി ഒരു മുറത്തില്‍ ഇലയില്‍ വിരിചിടും.
ചൂട് ആറാന്‍ ..ആറി കഴിഞ്ഞാല്‍ വേറെ ഒരു ഉരുളിയില്‍ കുറച്ചു ശര്‍ക്കര പാവ് കാച്ചും
ചട്ടുകത്തില്‍ കോരി താഴേക്കു ഒഴുക്കിയാന്‍ നൂല് പോലെ ആകുന്ന സമയം ആണ് ശര്‍ക്കര പാകം സമയം..
അപ്പോള്‍ വറുത്ത കായ അതില്‍ ഇട്ടു   കുറച്ചു അരിപൊടിയും   ജീരകവും പൊടിച്ചതും ഏലക്കായ പൊടിച്ച മിശ്രിതവും ചേര്‍ത്ത് ഇളക്കി വാങ്ങി വൈക്കും
ശര്‍ക്കര വരട്ടി വാങ്ങി അമ്മ വച്ചാല്‍ പിന്നെ ഞങള്‍ പിള്ളേര്‍ക്ക്   വലിയ ഉത്സാഹമാണ്
അമ്മക്ക് അറിയാം ഞങ്ങള്‍ എന്തിനാണ് കാത്തു നില്‍ക്കുന്നെ എന്ന്
അവസാനം കുറച്ചു പൊട്ടും പൊടിയും തന്നു ഞങ്ങളെ അയക്കും

കായ തൊണ്ട് കളഞ്ഞു അരിഞ്ഞു വെള്ളത്തില്‍ ഇടുക തുടങ്ങി ആപത്തില്ലാത്ത ജോലികളെ ഞങളെ പിള്ളേരെ എല്പ്പിചിരുന്നുള്ളൂ
പിറ്റേന്നത്തെ സദ്യക്കുള്ള അച്ചിങ്ങ തൊണ്ട് പൊളിക്കുക ,
തേങ്ങ ചിരണ്ടി കൊടുക്കുക അങ്ങിനെ ലഘു കാര്യങ്ങള്‍

കായ നാലായി അരിഞ്ഞാണ്‌ ഓണത്തിനു   വറുക്കുക പതിവ്
മൂത്ത് കഴിയുമ്പോള്‍ വെളിചെന്നയിലേക്ക് ഉപ്പു നീര് ഒഴിക്കും
അപ്പോള്‍ അടുപ്പില്‍ ഒരു ഒച്ചയും ചീറ്റലും ഉണ്ട്
പിന്നെ തുളയുള്ള കണ്ണോപ്പ കൊണ്ട് കോരി   മുറത്തില്‍ ഇടും

ഓണ വിഭവങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയം കൊടു വട്ടക്കയാണ്
കഴിഞ്ഞ വര്ഷം കുറച്ചു അന്യ മത സുജ്രുതുക്കളെ ഓണ സദ്യക്ക് വിളിച്ചിരുന്നു.
തിരക്ക് മൂലം അടുത്തുള്ള ഒരു ഹോട്ടലില്‍ വിളിച്ചു പറയുക ആണ് ചെയ്തത്
അവിടെ കൊടു വട്ടക്ക വിളമ്പിയിരുന്നു
അത്ഭുതപെട്ടു പോയി എന്നതാണ് വാസ്തവം
നേര്‍മയായി പൊടിച്ച അരി..
അതില്‍ ജീരകവും ഇഞ്ചിയും പച്ച തേങ്ങയും പച്ചമുളകും ഉപ്പും ചേര്‍ത്തു അരച്ച മിശ്രിതം
വെള്ളം ചേര്‍ത്ത് കുഴച്ചു ചെറിയ ഉരുളകള്‍ ആക്കും
ചെറിയ ഉരുളകള്‍..
അവ പിന്നെ വെളിച്ചെണ്ണയില്‍ വറുത്തു കോരും
എന്ത് രുചിയാനെന്നോ 


പിന്നെയും ചില ലോട്ട് ലൊടുക്കു സാധങ്ങള്‍ വറുത്തു കോരും

ചേന അച്ചിങ്ങ,ചെമ്പു എല്ലാം
ഒന്‍പതു ഉപ്പേരികള്‍ വേണമല്ലോ
നാല് കൂട്ടം അച്ചാറും..
എന്ന് പറഞ്ഞാല്‍ തൊടു കറി


ഏറ്റവും ബുദ്ധിമുട് അന്നൊക്കെ പുളീഞ്ചി ഉണ്ടാക്കാന്‍ ആണ് 

അത് ഉണ്ടാക്കുമ്പോള്‍ കയ്യ് നീറി മരിച്ചു പോകും.
അര ക്കിലോ പച്ച മുളക് 
എങ്കില്‍ കാല്‍ കിലോ ഇഞ്ചി 
രണ്ടും കുനു കുനു എന്ന് അരിയണം.
രണ്ടിനും നല്ല എരിവാണല്ലോ 
പിന്നെ അതിന്റെ എരിവു കുറക്കാന്‍ വെളിച്ചെണ്ണയില്‍ വഴറ്റും 
വാളം പുളി കാല്‍ കിലോ വേണ്ടി വരും അത് കനത്തില്‍ പിഴിഞ്ഞെടുക്കും..
എന്നിട്ട് വഴറ്റിയ കൂട്ടില്‍ ഇട്ടു ഉപ്പും ചേര്‍ത്തു വറ്റിക്കും 
അപ്പോള്‍ നല്ല എരിവാണ് .
അത് കുറക്കാന്‍ കുറച്ചു ശര്‍ക്കര പൊടിച്ചു ഇടും 
എന്റെ രീതിയനുസരിച്ച്  പുളീഞ്ചിക്ക് നല്ല മധുരം വേണം  
ഊണ് കഴിക്കുമ്പോള്‍ മധുരം കൊതിച്ചു
അമ്മെ പുളീഞ്ചി ഇത്തിരി കൂടി താ
എന്ന് കെഞ്ചുന്ന ഒരു കുഞ്ഞിനെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് 
ഞാന്‍ തന്നെ 
എല്ലാം ഭരണികളില്‍ ആക്കി കെട്ടി വച്ചാല്‍ അമ്മയും ഞാഗലും ഉറങ്ങാന്‍ പോകും.
രാവിലെ അഞ്ചു മണിക്ക് ഉണരും മാവേലി നമ്മുടെ മുട്ടത്തു വന്നു വിലക്ക് കാണാതെ പോവാന്‍ പാടില്ലല്ലോ 
ഇറയത്തു എല്ലാം തയ്യാറാക്കി വച്ചിരിക്കും 
രാവിലെ എഴുനേറ്റു കുളിച്ചു മാവേലിയെ എതിരെട്ടാല്‍ പിന്നെ പിന്നെ ഞങള്‍ കുട്ടികള്‍ ഫ്രീ ആയി 
തെറിച്ചു നടക്കാം
അയൽ വക്കത്ത് പോകാം
പ്രധാനമായും ആര്‍ക്കും ഞങളുടെ മേല്‍ ഒരു കണ്ണ് വൈയ്ക്കാൻ   സാധ്യമല്ല എന്നതാണ് പ്രധാന കാര്യം 
എന്നാല്‍ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ് 
എപ്പോഴും ചെളിയിലും വെള്ളത്തിലും ചവിട്ടി ഉടുപ്പൊക്കെ അഴുക്കാക്കി മഴ വന്നാല്‍ നനഞു നടക്കുന്ന എന്നെ കുറിച്ച് അമ്മക്ക് വലിയ ആകുലതയാണ് 
അത് കൊണ്ട് എനിക്ക് ഒരു കാവലാള്‍ ഉണ്ട് 
തങ്ക..
എപ്പോഴും എവിടെയും തങ്ക എന്റെ കൂടെ തന്നെ ഉണ്ടാവും.
കുളിക്കുമ്പോള്‍ കുള ക്കടവില്‍
ഒളിച്ചു കളിക്കുമ്പോള്‍ മഴയത്തു  നനയുമ്പോള്‍ 
മലയില്‍ കശുവണ്ടി പറിക്കാന്‍ പോകുമ്പോള്‍ 
എല്ലാം തങ്ക കൂടെ തന്നെ ഉണ്ടാവും 
എന്നാല്‍ ഓണത്തിന്റെ അന്ന് ഈ  ഉടം ചാവ്(സദാ കൂടെ നടക്കുന്നത് കൊണ്ടുള്ള ഒരു പ്രയോഗം ആണത് )ഉണ്ടാവുകയില്ല.തങ്കചിക്ക് വേറെ ജോലികള്‍ ഉണ്ടാവും
അപ്പോള്‍ പിന്നെ കാട് കയറി നടക്കാം 
എങ്കിലും എനിക്കങ്ങിനെ ദൂരെ പോകാന്‍ ഒക്കുകയും ഇല്ല 
പായസം ഉണ്ടാക്കുന്നത് പുറത്തെ മിറ്റത്താണ്     
വീട്ടുലെ ആണുങ്ങളുടെ ഒരു കയ്യാളാണ്  ഞാന്‍ 
ഓരോന്ന് എടുത്തു കൊടുക്കാന്‍ ആയി എന്നെ ഓരോരുത്തര്‍ വിളിച്ചു കൊണ്ടേ ഇരിക്കും 
കൊച്ചെ ചൂട്ടു വേണം
കൊച്ചെ ശര്‍ക്കര വേണം,
കൊച്ചെ തീയൊന്നു കത്തിച്ചേ
കൊച്ചെ ഒന്ന് ഇളക്കിക്കെ 
അങ്ങിനെ ആണുങ്ങളുടെ കയ്യാളായി  ഞാന്‍ കൂടും 
അങ്ങിനെ പ്രഥമന്‍ ഉണ്ടാക്കാന്‍ എല്ലാം പഠിച്ചു 
അന്നെല്ലാം തേങ്ങ ചിരകി പിഴിഞ്ഞ് അരിക്കുനത് പച്ച കൊഞ്ഞാട്ടയില്‍ ആണ് 
പിന്നെ കച്ചമുണ്ടിലും.
അതൊരു ഭഗീരഥ യജ്ഞമാണ്  താനും 
ഒരു കിലോ പരിപ്പിന് നാല് തേങ്ങാ  ഒരു കിലോ ശര്‍ക്കര എന്നാണ് കണക്കു 
വലിയ ഉരുളിയില്‍ പായസം ഇളക്കി ഇളക്കി കയ്യ് കഴക്കും.
എല്ലാവരും മാറി മാറി ഇളക്കും 
ആദ്യം ചെറു പയറ്റിന്‍ പരിപ്പ് ഉരുളിയില്‍ ഇട്ടു നന്നായി വറക്കും 
പിന്നെ വേവിക്കും
അതില്‍ ശര്‍ക്കര ഇട്ടു തേങ്ങയുടെ മൂന്നാം പാല്   ഒഴിച്ചും ഇളക്കും
ചട്ടുകം കാണുന്ന തെളിയുന്ന പരുവം ആയാല്‍
അടുത്ത പാല്‍ ഒഴിക്കും അതും കുറുകിയാല്‍ പിന്നെ ഒന്നാം പാല്‍ ഒഴിച്ചു ജീ രകവും ഏലക്കയും പൊടിച്ചത് ഇടും 
നെയ്യില്‍ കിസ്മിസ് അണ്ടി പരിപ്പ് ഒക്കെ വറത്തു ചേര്‍ത്തു തീ കെടുത്തി 
വാങ്ങി വാഴ ഇല കൊണ്ട് അടച്ചു വൈക്കും


അത് പിന്നൊരിക്കല്‍ എഴുതാം 
സദ്യ ഒരേ പോലെ തന്നെ 
ആദ്യം ഗണപതിക്ക്‌ വൈക്കും 
വിളക്ക് കിഴക്കോട്ടു തിരിച്ചു കത്തിച്ചു വച്ച് അതില്‍ നാക്കില വച്ച് 
എല്ലാം ആദ്യം ആ വിളക്കത്തിലയില്‍ വിളമ്പും


എന്നിട്ടേ സദ്യക്ക് വിളമ്പൂ 
പിന്നെ മൂക്ക് മുട്ടെ തട്ടി വിട്ടു 
ഉണ്ണി കുടമ്പകള്‍ വീര്‍ത്തു പൊട്ടാറായി 
ഇലയില്‍ ബാക്കി ഉള്ള ഉപ്പെരിയെല്ലാം കയ്യില്‍  എടുത്തു പിടിച്ചു
കയ്യ്   കഴുകാന്‍ പോരും 
അവിടെ തീരുന്നു ഓണം
പിന്നെ എല്ലാം ഓണ കളികള്‍ ആണ് 
അതിലൊന്നും അങ്ങിനെ കൂടാന്‍ ആര്‍ക്കു അനുവാദം 
നിങ്ങള്‍ നിങ്ങളുടെ നാട്ടിലെ ഓണ രീതികള്‍ കൂടി എഴുതി ഇത് പൂര്‍ണമാക്കണം