Monday, February 25, 2019

ജയ ചന്ദ്രൻ തക്കീജ്ജ

മൂടിക്കെട്ടിയ മനസുമായാണ് ഈ പുസ്തകം വായിക്കാൻ എടുത്തത്.വായനയുടെ ഒരു സ്റ്റേജ് കഴിഞ്ഞാൽ ..പ്രായവും കുറച്ചായാൽ വായനയിൽ ആളുകൾ പ്രണയം ഇഷ്ടപ്പെടാൻ തുടങ്ങും എന്ന് എവിടെയോ വായിച്ചു.അത് ശരിയാണെന്നു ഈ പുസ്തകം വായിക്കാൻ എടുത്തപ്പോൾ തോന്നി .മറ്റൊരാളുടെ ദുഃഖം താങ്ങാൻ ഉള്ള ഒരു മാനസികാവസ്ഥ പണ്ടേ എനിക്കില്ല..
ജയചന്ദ്രൻ മൊകേരിയെ ജയിലിൽ അടച്ചപ്പോൾ അത് ഹൃദയ ഭേദകമായ ഒരു വാർത്ത ആയിരുന്നു.അദ്ദേഹത്തിന്റെ മാലി ബ്ലോഗുകൾ വളരെ താല്പര്യത്തോടെയാണ് വായിച്ചിരുന്നത് ..അവയുടെ രചന സൗകുമാര്യം മനസിനെ ആകർഷിക്കുകയും ചെയ്തിരുന്നു
അദ്ദേഹം ജയിലിൽ പെട്ട് എന്നും വിമോചനം അകലെയാണ് എന്നും ഉള്ള അറിവ് വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കി.മുസ്ലിം രാജ്യങ്ങളിൽ ജയിൽ പലപ്പോഴും നരക കുഴികൾ ആണ്.ഏതു രാജ്യത്തിലെയും ജയിൽ സത്യത്തിൽ മരണ ക്കെണികൾ dungeons ..തന്നെയാണ് ..അവിടെ കിടന്നു മനുഷ്യൻ ദ്രവിച്ചു പോകും..സഹയാത്രികൻറെ വിമോചനം,, എങ്ങിനെ സാധ്യമാവും..അതിൽ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ചെയ്യാവുന്നതെല്ലാം അന്ന് ചെയ്തിരുന്നു ..എങ്കിൽ കൂടി അദ്ദേഹം നാട്ടിൽ എത്തിയതിനു ശേഷമേ മനസ് ആശ്വസിച്ചുള്ളൂ
മാലി ദ്വീപിൽ അധ്യാപകൻ ആയിരിക്കെ ഒരു ആൺ കുട്ടിയായ വിദ്യാർത്ഥി വീട്ടിൽ ചെന്ന് നൽകിയ തെറ്റായ പരാതിയിൽ ജയിലിൽ അടക്കപ്പെട്ട ഒരു അധ്യാപകൻ ആണ് ശ്രീ ജയചന്ദ്രൻ മൊകേരി .അദ്ദേഹത്തിന്റെ മാലിയിലെ ജയിൽ ജീവിത സ്മരണകൾ ആണ് ഈ പുസ്തകം .
മാലിയിലെ സാംസ്കാരിക ..സാമൂഹ്യ ജീവിതത്തെ കുറിച്ച് നൽകുന്ന ഉൾക്കാഴ്ചകൾ ..അതിനും അപ്പുറം മാലി ജയിലിന്റെ ..ജയിൽ ജീവിതത്തിന്റെ തീക്ഷ്ണത ..തടവുകാരന്റെ നിസ്സഹായത ..ഇതെല്ലാം നമ്മെ പിടിച്ചുലയ്ക്കും ..ഓരോ പ്രാവശ്യവും ജയന്റെ കൈ പിറകോട്ടു പിടിച്ചു അവർ വിലങ്ങിടുമ്പോഴും എന്റെ സഹോദരന്റെ കൈകളിൽ വിലങ്ങു വീഴുന്ന ദുഃഖം ഞാൻ അനുഭവിച്ചു .ഉന്നത വിദ്യാഭ്യാസവും അദ്ധ്യാപന പരിചയവും എഴുത്തുകാരൻ എന്ന പദവിയും..നല്ല തറവാട്ടു മഹിമയും എല്ലാം ഉണ്ടായിട്ടും ..കുത്താൻ വരുന്ന കൊതുകുകളെ ആട്ടി അകറ്റാൻ ആകാതെ വിലങ്ങിട്ട കയ്യുകൾ കൊണ്ട് നിസ്സഹായമായി രാത്രി കഴിച്ചു കൂട്ടേണ്ടി വരുന്ന ജയന്റെ നിസ്സഹായത ഹൃദയം കുത്തിക്കേറുന്ന വേദന ഉണ്ടാക്കുന്നതാണ്
എവിടെ വിദ്യാഭ്യാസം ഹൃദയ പൂർവ്വം നടത്തപ്പെടുന്നില്ലയോ അവിടെ ഉത്തരവാദി ആ സർക്കാരാണ് ..സിലബസ് നിർദേശിക്കുന്ന കമ്മിറ്റിയാണ് ഇതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നത് ..കുട്ടികളെ നേർവഴിക്കു നടത്താൻ എഴുത്തും വായനയും സയൻസും കണക്കും ലോക വിജ്ഞാനവും വാന ശാസ്ത്രവും ..ജിയോളജിയും മാത്രമാണ് നിർബന്ധം എന്ന് എപ്പോൾ അധികാരികൾ തീരുമാനിക്കുന്നുവോ അവിടെ വിദ്യാഭ്യാസം തകരുകയാണ് .. കുട്ടികളോട് ശെരി എന്താണ് എന്ന് പറഞ്ഞു കൊടുക്കാൻ നമ്മൾ ശ്രമിക്കുന്നേയില്ല ..എന്നതാണ് വാസ്തവം
മഹാന്മാരുടെ ജീവ ചരിത്രം അവരെ പഠിപ്പി പ്പിക്കാൻ നമ്മൾ ശ്രമിക്കുന്നില്ല..ടോൾസ്റ്റോയുടെ കഥകൾ അവർ പഠിക്കുന്നില്ല..ഗാന്ധിജിയുടെ ആത്മകഥ ഇന്നത്തെ കരിക്കുലത്തിൽ എവിടെ എങ്കിലും ഉണ്ടോ ആവോ ..എബ്രഹാം ലിങ്കൺ എത്ര കുഞ്ഞുങ്ങൾക്കറിയാം.തങ്ങളിൽ ഉറങ്ങി കിടക്കുന്ന അദമ്യമായ കഴിവുകളെ ക്കുറിച്ചു അവരെ ബോധവാന്മാരാകാൻ ഹെലൻ കെല്ലറുടെ കഥ നമ്മൾ അവരെ പഠിപ്പിക്കുന്നുണ്ടോ ..ബധിരനായിട്ടും സംഗീതം പുനർജ്ജനിപ്പിച്ച ബിഥോവനെ നമ്മളുടെ കുട്ടികൾ വായിക്കുന്നുണ്ടോ ..സ്‌കൂളിൽ നമ്മൾ അത് പഠിപ്പിച്ചില്ലെങ്കിൽ ..പിന്നെ അച്ഛനമ്മമാർ ആ പുസ്തകങ്ങൾ മക്കൾക്ക് കാശ് കൊടുത്ത വാങ്ങി കൊടുക്കും എന്നാണോ നിങ്ങൾ കരുതുന്നത്
ഇവിടെ പരിചയമുള്ള ഒരു സ്‌കൂളിൽ ടീച്ചർമാർ കോട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത് ..സുകുമാര കഥ അവരെ ആരും പഠിപ്പിച്ചിട്ടില്ല എന്നെ അതിനർഥമുള്ളൂ ..മാലിയിൽ എന്താണോ അതാണ് കേരളം പോകുന്ന വഴിയും എന്ന ഹൃദയ വ്യഥയോടെ തിരിച്ചറിഞ്ഞു കൊണ്ട് ഈ പുസ്‌തകത്തിലേക്കു വരാം .
കുഞ്ഞുങ്ങളുടെ ലൈംഗീക അതി പ്രസരമുള്ള സംഭാഷണ ..ജീവിത ശൈലി ..അധ്യാപകരെ പ്പോലും ഭീഷണിപ്പെടുത്താൻ അവർക്കുള്ള ഭ യമില്ലായ്മ്മ ..ഇതെല്ലാം പേടിപ്പെടുത്തുന്ന കാര്യങ്ങൾ ആണ്
ജയന് മനസിലാവാത്ത ഒരു കാര്യമുണ്ട് ..എന്തിനു സ്‌കൂൾ എന്നെ പിന്നിൽ നിന്നും കുത്തി ..നടപടി എടുക്കില്ല എന്ന് പറഞ്ഞിട്ട് ..പിന്നെ എന്തിനു പിരിച്ചു വിട്ടു ?
കേരളീയരുടെ നൃശംമ്യത എന്നതാണ് ഒറ്റ വാക്ക് ..കൂടെയുള്ള ഏതെങ്കിലും അധ്യാപകനോ അധ്യാപികക്കോ ഒരു അനിയനോ സഹോദരിയോ വേണ്ടപ്പെട്ടവരോ ..ഒരു ജോലിക്കായി പറഞ്ഞു വച്ചിട്ടുണ്ടാകും..ചിലപ്പോൾ പണവും വാങ്ങിയിട്ടുണ്ടാകും ..അവരെ കൊണ്ട് വരണം എങ്കിൽ ഒരു വേ ക്കൻസി ഉണ്ടാവണമല്ലോ ..അവർ ഒരു വേക്കന്സി ഉണ്ടാക്കി..കേസിൽ നിന്നും അവർ സ്വന്തം അനസാക്ഷിയെ ഒഴിവാക്കി,കാരണം പയ്യന്റെ വീട്ടുകാർ കേസ് ഇല്ലെന്നു എഴുതി കൊടുത്തത് അത് കൊണ്ടാണ്.കേസ് ഉണ്ടാക്കിയവർക്ക് ജയ ചന്ദ്രനെ അവിടെ ജയിൽ ദീർഘകാലം കിടത്തണം എന്നില്ല..അത് കൊണ്ടാണ് പരാതി പിൻവലിച്ചത്.ജോലിയിൽ നിന്നും പിരിച്ചു വിട്ടത് സിലബസ് അറിയാഞ്ഞിട്ടാണ്.കാരണം കേസില്ല എങ്കിൽ ജയൻ വീണ്ടും ജോലിക്കു ക്ലൈം ആയി ചെന്നാലോ .ഇതിപ്പോൾ സംഗതി ക്ളീൻ ആയി ഒതുക്കി.ജയനവിടെ ജോലിക്കു ചെല്ലില്ല..അവർ വിചാരിച്ചവർക്ക് ജോലിയുമായി . ഒരു പുതിയ മലയാളി ..ആണായാലും പെണ്ണായാലും..ആ രാജ്യത്തു ചെന്ന് പെടുകയാണ്.നല്ല സാലറി ഉണ്ടല്ലോ..ഒന്ന് ചീയുന്നത് മറ്റൊന്നിനു വളം ആണല്ലോ ..അത് ലോക നടപ്പാണ്
വീണ്ടും പുസ്തകത്തിലേക്ക്
ജയിൽ ഒരു വല്ലാത്ത ലോകമാണ്.ക്രിമിനലുകളുടെ ലോകം..മയക്കു മരുന്നുപ്രയോഗിക്കുന്ന സ്‌കൂൾ കുട്ടികൾ.. ചെറുപ്പക്കാർ..സുഖത്തിനും ലഹരിക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ജനത ..ആ രാജ്യം വലിയ ആഭ്യന്തര കലാപങ്ങളിൽ ചെന്ന് വീഴും എന്നുറപ്പാണ് .
ഇത്രയും എഴുതിയപ്പോൾ ഓർമ്മ വന്നു.മാലിദീപിൽ ആഭ്യന്തര കാലാപം എന്ന് വാർത്ത കണ്ടല്ലോ എന്ന് ..5 / 2 / 2018 ഇൽ അവിടെ ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ഈയിടെ വാർത്ത ആയിരുന്നല്ലോ .ജയന്റെ പുസ്തകവുമായി ചേർത്ത് വായിച്ചു നോക്കണം.നമുക്കൊരു കാര്യം മനസിലാവും..എവിടെ നിരപരാധി ജയിലിൽ അടയ്ക്കപ്പെടുന്നോ..എവിടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം വെറും പ്രഹസനം മാത്രമാവുന്നു..എവിടെ മക്കൾക്ക് എത്തിക്കൽ ആയ ശിക്ഷണം നൽകാൻ സമൂഹവും സ്‌കൂളും സർക്കാരും മുൻ കൈ എടുക്കാൻ ശ്രദ്ധിക്കാതിരിക്കുന്നുവോ അവിടം ജീർണ്ണിച്ചു നാമാവശേഷമാവും .മാൽഡീവ്സ് അത്തരം ജീർണ്ണതയിലാണ് ..
.പൊട്ടാറായ ഒരു അഗ്നിപർവത മുഖപ്പിൽ നിന്നും ജയൻ കഷ്ട്ടിച്ചു രക്ഷപ്പെട്ടു എന്ന് മനസിലായില്ലേ..എല്ലാം നല്ലതിനാണ് എന്ന് കരുതാൻ ഇപ്പോൾ ജയനായിട്ടുണ്ട് എന്നു കരുതുന്നു .2012 ഇൽ ജനാധിപത്യം അവസാനിച്ചപ്പോൾ ജയൻ ആ രാജ്യം വിടേണ്ടതായിരുന്നു .പിന്നെ ആ രാജ്യം മറ്റൊരു പാകിസ്ഥാൻ ആണ് എന്ന് കരുതണമായിരുന്നു
അത് പോട്ടെ വീണ്ടും പുസ്തകത്തിലേക്ക് വരാം ..ജയിലിൽ അച്ഛൻ കൂടെയുണ്ട് എന്ന് പതിഞ്ഞ സ്വരത്തിൽ ചെവിയിൽ പറയുന്നത് വായിച്ചപ്പോൾ മനസ് ഒന്ന് കൂമ്പി ..സ്നേഹത്തിന്റെ തരളത തുളുമ്പുന്ന വരികൾ ..എന്നും നടക്കാൻ പോകുമ്പോൾ പി ലീലയുടെ ഹരിനാമം കീർത്തനം കേൾക്കുന്നതാണ് ശീലം..'അമ്മ എല്ലായ്പ്പോഴും ഹരിനാമ കീർത്തനം പാടുമായിരുന്നു.ആ സ്വരം എത്തിപ്പിടിക്കാൻ മനസിന്റെ ഒരു ത്വര ആണതെന്നുഇപ്പോൾ ജയനെ വായിച്ചപ്പോഴാണ് മനസിലായത്
ജയിലിൽ സഹ തടവുകാരുടെ കഥകൾ പറയുമ്പോൾ ജയൻ ഒരിക്കലും അവരെ ജഡ്ജ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ടില്ല..ഞാൻ ഒരു മഹാൻ..ബാക്കി എല്ലാവരും തെമ്മാടികൾ..ക്രിമിനലുകൾ എന്നൊരു അസഹ്യത ഇല്ല..കുളിക്കാത്ത ...ടോയ്‌ലെറ്റിൽ വെള്ളമൊഴിക്കാത്ത സഹ തടവുകാരെ ക്കുറിച്ചു എഴുതുമ്പോൾ കൂടി ഈ നിർമ്മമായ നിലപാട് വളരെ വ്യക്തമാണ്.അത് സ്വാഗാതാർ ഹമാണ് താനും
നെറ്റിയിൽ വന്നിരുന്ന ആ പഞ്ചവര്ണ കിളിയെ ആരെങ്കിലും കൊന്നു കാണുമോ എന്നൊരു സംശയം എനിക്കില്ലാതില്ല..ഒത്തിരി സിനിമ കാണുന്നതിന്റെ തകരാർ ആകും ..
തക്കിജ്ജ എന്ന വാക്കിന്റെ അർഥം ..പുറത്തേക്ക് എന്നാണ്.വിടുതൽ ലഭിക്കുന്ന തടവുകാരുടെ പേര് വിളിച്ചു ..തക്കിജ്ജ എന്ന് ഉറക്കെ പറഞ്ഞാൽ അയാളുടെ ശിക്ഷ അവസാനിച്ചു എന്നാണു ..
ഇവിടെ നോവലിൽ ജയചന്ദ്രൻ തക്കിജ്ജ എന്ന് ആരോ വിളിച്ചത് വായിച്ചപ്പോൾ .അസഹ്യമായ എന്തോ വികാരത്താൽ ഞാൻ വല്ലാതെ കരഞ്ഞു പോയി ..
അന്നും ഇന്നും ഭൂമി സമുദ്രത്തിൽ മുങ്ങാതെ നിലനിൽക്കുന്നത് ഭൂമിയിലെ നല്ലവരായ മനുഷ്യരുടെ കരുണ കൊണ്ടാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ..ഭൂമി മുഴുവൻ സ്വാർഥരും ക്രൂരരും അക്രമികളും ആയിരുന്നെങ്കിലോ
ഭൂമി പണ്ടേക്കും പണ്ടേ ദുഷ്ട ജന ഭാരം സഹിയാതെ സമുദ്രത്തിൽ താണു പോയേനെ
നല്ലൊരു വായന അനുഭൂതി ന;ൽകിയതിനു ..ഹൃദയത്തിൽ തറച്ച നന്ദി
അഭിനന്ദനങ്ങൾ
രാജാ ഹരിശ്ചന്ദ്രൻ കടന്നു പോയ അനുഭവങ്ങൾ ഓർത്ത് നോക്കൂ
ഇവനീതു ഭവിക്കേണം
അവശതകൾ ഭവിക്കേണം
അർത്ഥ നാശം വരേണം
എന്നൊക്കെ ഓരോരുത്തരുടെയും തലയിൽ എഴുതിയിട്ടുണ്ട്
അങ്ങിനെയങ്ങു ആശ്വസിക്കുക
ആരും ഇതിൽ നിന്നൊന്നും മോചിതരല്ല
ഡിസി ബുക്ക്സ് ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്
വില 275 രൂപ

മഗ്ദലീനയുടെയും എന്റെയും പെൺ സുവിശേഷം

മഗ്ദലീനയുടെയും എന്റെയും പെൺ സുവിശേഷം
THE GOSPEL OF MARY MAGDALEENA AND ME
രതി ദേവി എഴുതിയ ഈ പുസ്തകം വലിയ കൗതുകത്തോടെയാണ് വായിക്കാൻ എടുത്തത്
പ്രണയവും കാമവും എന്നും കത്തോലിക്കാ മതത്തിനു നിഷിദ്ധ വസ്തുക്കൾ ആയിരുന്നു..ആദവും ഹവ്വയും ചെയ്തത് അതും കൊണ്ടാണ് ക്രിസ്ത്യാനികൾക്ക് ആദി പാപം ആയത്
കുട്ടികളെ വളർത്തുമ്പോൾ വലിയ നിയന്ത്രണങ്ങൾ ആണ് നമുക്ക് ചുറ്റും..പെൺ കുട്ടികൾ പ്രത്യേകിച്ചും
അവളുടെ മുലകൾ യോനി..ഇതെല്ലാം അവൾ പോലും സ്പർശിച്ചു കൂടാ എന്നതാണ് ഇപ്പോഴും ഈ ആധൂനിക ഭാരതത്തിലെ അലിഖിത നിയമം .തനിക്കു സ്പർശിക്കാൻ അനുമതിയില്ലാത്തത് മറ്റൊരാൾ സ്പർശിച്ചാലോ ..ശരീരത്തിൽ മുഴുവൻ ഹൃദയം .എവിടെ തൊട്ടാലും പൊള്ളുന്നത് നായികയുടെ ദുഖമാണ് .അത് ഈ അധമ ബോധത്തിന്റെ ..അവളിൽ അടിച്ചേല്പിക്കപ്പെട്ട നിരാകരിക്കപ്പെട്ട സ്ത്രീ സത്വത്തിന്റെ ഒരു പരിണിത ഫലമാണ് ..
ബൈബിൾ കേന്ദ്രമാക്കി ഭാരതീയ പൗരാണികതയും സംസ്ക്കാരവും ചരിത്രവുമായി കൂട്ടിച്ചേർത്തെഴുതിയ ഒരു പുസ്തകംണിത്.അഭിജ്ഞാന ശാകുന്തളം ..മഹാഭാരതത്തിൽ നിന്നും കടം കൊണ്ട ഒരാശയം ആണ് എന്ന് പറയുന്നത് പോലെയേ ഉള്ളൂ ..ഈ നോവലും ബൈബിളിനോട് ചേർന്ന് നിൽക്കുന്നു എന്ന് പറയുമ്പോൾ..നമ്മൾ അതിനപ്പുറം ചിന്തിക്കേണ്ടതില്ല
സ്വയം നിരാകരണം..കാമം ..രതി ഇതെല്ലാം ഈ നോവലിൽ കൂടി കുഴയുന്ന..യേശുവിനെ കൃത്യമായും താനൊരു ദൈവമാണ് എന്നറിയാം..അത് കൊണ്ട് തന്നെ താൻ ഇന്ദ്രിയ മുക്തി നേടണം എന്നൊരു ആഗ്രഹവും അവനുണ്ട് ഉണ്ട്.എന്നാൽ മഗ്ദലീനയുടെ ചുവന്ന ചുണ്ടുകൾ വലിയ പ്രലോഭനവും ആണ്..അവരുടെ ആദ്യ രാത്രിയിൽ നിന്നാണ് കഥ തുടങ്ങുന്നത്.അതെ രതി നമുക്ക് തരുന്നത് മഗ്ദലീനയെ യേശുവിന്റെ ഭാര്യയായാണ് ..തീവ്ര പ്രണയത്തിൽ ആയ ദമ്പതികൾ.പക്ഷെ അയാൾ കിടപ്പു മുറിയിൽ നിന്നും പലായനം ചെയ്യുകയാണ്.സ്വയം നിരാകരിയ്ക്കാൻ ശ്രമിക്കുന്ന പുരുഷന്റെ നിസ്സഹായത..ശക്തി ആർജിക്കാൻ ഉള്ള ശ്രമം എല്ലാം ഇതിൽ കാണാം
നായികയൈ വിവാഹ നാളിൽ ഉപേക്ഷിക്കപ്പെട്ട മഗ്ദലീനയുടെ യുടെ വ്യഥ..കാത്തിരിപ്പ്..അപമാന ബോധം..കടുത്ത ഏകാന്തത എല്ലാം പിന്നീടുള്ള താളുകളിൽ ഇതൾ വിടരുന്നു.കന്യകയായ വധു ..ആദ്യ നാളിൽ തന്നെ ത്യജിക്കപ്പെടുന്നു.കാരണം അവൾക്കറിയില്ല.തന്നിലെ സ്ത്രീയെന്ന അധമ ബോധം ആണ് അവളെ പിന്നെയും വേട്ട ആടുന്നത്
മഗ്ദലേന യേശുവിനെ പ്പോലെ തന്നെ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവളാണ് .അവൾ ജനിക്കുന്നതിനു മുൻപ് തന്നെ അവളുടെ ജനനം പ്രവചിക്കപ്പെട്ടിരുന്നു.
യേശുവിന്റെ 'അമ്മ മേരിയുടെ കഥ നമ്മൾ കേൾക്കുന്നു..അവൾ ദേവാലയത്തിനു സമർപ്പിക്കപ്പെട്ട കുഞ്ഞായിരുന്നു.മൂന്നു വയസു മുതൽ അവൾ ദേവാലയത്തിലാണ് വളർന്നത്.പതിനേഴു വയസു തികഞ്ഞ ഒരു പെസഹാ നാളിൽ അവളെ പുരോഹിതൻ 'അമ്മ അന്നയുടെ അടുത്തേക്കയയ്ക്കുന്നു ..എന്നാൽ പകുതി വഴിയിൽ മേരി അമ്മയെ സന്ദർശിക്കാതേ തിരികെ പോന്നു .
..യേശുവിന്റെ ജനനത്തിനു കാരണമായതെന്തോ ആ യാത്രയിൽ നടന്നിരിക്കാം എന്ന സൂചനയാണ് കഥാകാരി നമുക്ക് തരുന്നത് മഗ്ദലന .. കന്യക മാതാവല്ല .ചക്രവർത്തിഹെരോദിന്റെ കാമ പൂരണത്തിനുള്ള ഒരു ഇരയായി തീരുകയാണ് ആ പതിനേഴുകാരി .ദൈവ ദാസൻ യോഹന്നാന്റെ ജനനത്തെ കുറിച്ചും ഇതിൽ പറയുന്നുണ്ട് .ഫെറോദിനു വലിയ സംശയങ്ങൾ ഉണ്ട്..തനിക്കൊരു കാലൻ പിറന്നിരിക്കുന്നു എന്നരീതിയിൽ
അതെ ബൈബിൾ പുതിയൊരു വെളിപാടിൽ ചുരുൾ നിവരുന്നു ..ഹൈന്ദവ കഥകളിൽ കംസൻ കൃഷ്ണനെ കൊല്ലാൻ ആളയച്ചു കഥ ..ഫെറോദിലൂടെ നമ്മൾ വീണ്ടും കാണുകയാണ്..മിഥ്യയും സത്യവും ബോധവും അബോധവും..ഭ്രമവും വിഭ്രമവും..കഥ പറച്ചിലിന്റെ ലാളിത്യവും ..ഈ പുസ്തകത്തിലുണ്ട്
സ്ത്രീയുടെ സമ്മോഹനത..പ്രണയത്തിന്റെ മൃദു ഗന്ധം..രാജാക്കന്മാരുടെ നൃശംമ്യത ..കോപം താപം അസൂയ വൈരാഗ്യം വെറുപ്പ് രാജാക്കന്മാരുടെ ആഡംബരം..എല്ലാം ഒന്നൊന്നായി നമ്മളറിയുന്നു ..ജീസസ് കേരളത്തിൽ വരുന്നതാണ് കഥയുടെ ഒരു ട്വിസ്റ്റ് എന്ന് തന്നെ പറയാം .ജൂതരുടെ പലായനത്തിന്റെ പോരാട്ടത്തിന്റെ ചെറുത്തു നിൽപ്പിന്റെ ..അവരനുഭവിയ്ക്കുന്ന യാതനയുടെ കഥകൾ നമ്മൾ ധാരാളം അറിയുന്നു ..
മാന്ത്രികമായ ഒരു മുഗ്ധ ലോകത്തേക്ക് നമ്മെ നയിക്കുന്ന ഒരു മഹത്തായ കഥനമാണിത്
വാഴുന്നോരോട് എതിർത്ത അപമാനിക്കപ്പെട്ട ..മഗ്ദലേന..ഒരു ശക്തമായ കഥാപാത്രമായി ഇവിടെ ഉരുത്തിരിയുന്നു .അവൾ ലോപ മുദ്രയെപ്പോലെ പണ്ഡിതയും ജ്ഞാനിയും വിദുഷിയും ആണ് .റബ്ബിൽ നിന്നും മരുന്നുകൾ പഠിച്ച അവൾ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കുന്നു
അമിഷ് ത്രിപാഠി സീതയെ കുറിച്ച് ഇത് പോലെ ശ്രദ്ധേയമായ ഒരു നോവൽ തന്റെ രാമ കഥകളിൽ ഒന്നിൽ എഴുതിയിരുന്നു .സീതയെക്കുറിച്ച നമ്മുടെ എഴുതപെട്ട എല്ലാ സങ്കൽപ്പനകളെയും അത് മറി കടക്കുന്നു ണ്ട്
അത് പോലെ തന്നെ വെളിപാടിന്റെ ഈ പുസ്തകം വിപ്ലവകാരിയായ മഗ്ദലനയുടെ കഥയാണ് നമ്മളോട് പറയുന്നത്..ആ ഭാവനയ്ക്ക് മുന്നിൽ ശിരസു നമിക്കുന്നു
ആദ്യമൊക്കെ വായന അലപം ക്ലിഷ്‌ട്ടം എങ്കിലും ..[പിന്നീട് നമ്മൾ ഈ നോവലിൽ ലയിച്ചു പോകും അഭിനന്ദനങ്ങൾ രതി ദേവി
..ഗ്രീൻ ബുക്ക്സ് ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്..man ബുക്കർ പ്രൈസ് സ്‌ക്രീനിങ്ങ് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ പുസ്തകം മലയാളത്തിനും മലയാളിക്കും അഭിമാനമാണ്

കാലം തെറ്റിയ കണിക്കൊന്നപ്പൂക്കൾ "

ശ്രീജിത്ത് രാജേന്ദ്രൻ എഴുതിയ
കാലം തെറ്റിയ കണിക്കൊന്നപ്പൂക്കൾ "
ലഘു കാവ്യ സമാഹാരം ഇന്ന് വായിക്കാൻ കിട്ടി
പലപ്പോഴുംനമുക്ക് വായിക്കാൻ കിട്ടുന്ന കവിതകൾപലതും
അതിന്റെ ക്ലിഷ്ടത കൊണ്ടും 
വാക്കുകൾ പ്രയോഗിക്കുന്നതിലുള്ള അറിവ്‌ കുറവ് കൊണ്ടും..
കവിയുടെ ഭാഷ ജ്ഞാന കുറവ് ഉണ്ടും..
വാഗീശ്വരന്മാരുടെ ..
പൂർവ്വ സൂരികളുടെ കവിതകൾ വായിച്ചു സ്വയം പാകപ്പെടാത്തതു കൊണ്ടും ..
പദ ങ്ങൾ വേണ്ടത്ര അറിയായ്ക കൊണ്ടും ഒക്കെ വായനക്കാരെ ശിക്ഷിക്കുക പതിവാണ് .
എന്നാൽ ഈ ചെറു കവിത സമാഹാരം മറിച്ചൊരു കാവ്യ അനുഭവമാണ് തന്നത്..
തെളിഞ്ഞ ശൈലി ..
ശുഭാപ്തി വിശ്വാസം..
വാക്കുകളിലെ ലാളിത്യം..
വാക്കുകൾ തിരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന ഔചൈത്യം..
ആശയ തിരഞ്ഞെടുപ്പിലെ നവീനത ..
എല്ലാം കൊണ്ടും ,..
ഹൃദ്യമായി തോന്നി
ബോൺസായിയുടെ ദുഃഖം..
നിർബന്ധിത വന്ധ്യം കരണത്തിനു വിധേയമാക്കപ്പെടുന്ന ഒരു സഹ ജീവിയോടുള്ള സ്നേഹമാണ് കാണിച്ചു തരുന്നത് വാഗ്ദാനത്തിനു കവി നൽകുന്ന വിശദീകരണം..
തീർത്തും കവിത തന്നെ
കവികൾ ഒത്തിരിയുണ്ട് ..
എന്നാൽ നെഞ്ചിൽ കവിത ഉള്ളവർ അപൂർവ്വമാണ്
ഈ കവി അത്തരത്തിൽ ഒരാൾ ആണ് ..
വലിയ തിരക്കിലാണ് .അത് കൊണ്ട് വിശദമായ ഒരു പഠനത്തിന് മുതിരുന്നില്ല
എങ്കിലും കവേ
പെന താഴെ വയ്ക്കരുത്
ആകാശ വീഥികളിൽ എങ്ങോ ..കാവ്യ ദേവത നിന്നെ കടാക്ഷിക്കുന്നുണ്ട്
വീണ്ടും വീണ്ടും എഴുതൂ

Thursday, November 15, 2018

AN ARTIST OF THE FLOATING WORLD---KAZUO ISHIGURO

ഇഷിഗുരോയുടെ മറ്റൊരു പുസ്തകത്തെ കുറിച്ച് ഞാൻ മുൻപ് എഴുതിയിരുന്നു ,ആ പുസ്തകം ഇഷ്ടമായത് കൊണ്ട് അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ തേടി പിടിച്ചു വായിക്കാൻ ഒരു ശ്രമം നടത്തി .അതിൽ "NOCTRUNES"  നന്നായി തോന്നിയില്ല.അതിശയോക്തിയും അലസവുമാണ് അതിന്റെ ആഖ്യാന ശൈലി
എന്നാൽ ഈ പുസ്തകം ..ഒരു കലാകാരന്റെ ഉലയുന്ന ജീവിതം {AN ARTIST OF THE FLOATING WORLD) നമുക്കൊരു പുതിയ കാഴ്ചപാട് തന്നെ തരുന്നതാണ് .രണ്ടാം ലോകമഹായുദ്ധം , അതിനു ശേഷം എന്ത് സംഭവിച്ചു .നമുക്കറിയില്ല .
കൂടാതെ 67 ജാപ്പനീസ് പട്ടണങ്ങൾ  പൂർണ്ണമായും നശിപ്പിക്കപ്പെട്ടു .
യുദ്ധത്തിന് ശേഷം ഏതാണ്ട് 7 വര്ഷം അമേരിക്ക ആയിരുന്നു ജപ്പാൻ ഭരിച്ചുരുന്നു.രാജ ഭരണം അവസാനിപ്പിച്ച്..രാജാവിനെ രാജ്യത്തിന്റെ നാമ മാത്രമായ അധികാരിയായി നില നിർത്തി . രാജ്യത്തിന്റെ ഭരണ ക്രമം രാജ ഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു .    പുതിയ ഭരണ ഘടന നിലവിൽ വന്നു 
67 നഗരങ്ങൾ പൂർണ്ണമായും   നശിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞല്ലോ .അങ്ങിനെയുള്ള   ഒരു പട്ടണത്തിന്റെ കഥയാണ് ഈ നോവൽ പറയുന്നത് .മസൂജി ഓനോ എന്ന പ്രസിദ്ധനായ ചിത്ര കാരന്റെ കണ്ണിൽ കൂടെയാണ് ഇഷിഗുരോ കഥ പറയുന്നത്  .വളരെ അടുത്തു കാണുന്നതു പോലെയാണ്  ഈ നോവലിൽ ജപ്പാൻ ജനങ്ങളുടെ യുദ്ധം കഴിഞ്ഞുള്ള ജീവിതം ഇഷിഗുരോ നമുക്ക്   കാണിച്ചു തരുന്നത് .
1948 ഒക്ടോബർ മുതൽ 1950  ജൂൺ വരെയുള്ള കാല ഘട്ടമാണ് ഇവിടെ വിവരിക്കപ്പെടുന്നത് .
ഇഷിഗുറോ ജനിക്കുന്നത് 1954 ഇൽ  ആണ് .അപ്പോഴേക്കും യുദ്ധ ക്കെടുതിയിൽ നിന്നും ജപ്പാൻ പതുക്കെ കര കയറാൻ തുടങ്ങിയിരുന്നു .
ജനങ്ങൾ ജനാധിപത്യത്തിന്റെ ഗുണ പാലനാണ് ആസാദിക്കാൻ തുടനിയിരുന്നു.തൊഴിലവസരങ്ങൾ എല്ലാം തന്നെ അമേരിക്കൻ കമ്പനികളിൽ ആയിരുന്നു 
യുവാക്കൾ ജപ്പാന്റെ പഴയ ഭരണ സംവിധാനത്തെ വെറുക്കുന്നു ,പാട്രിയോട്ടിസം ..ദേശ സ്നേഹം അവർക്കു കൈ മോശം വരുന്നു ..യുദ്ധത്തിൽ ഏർപ്പെട്ടത് മണ്ടത്തരമായിപ്പോയി എന്നവർ കരുതുന്നു.യുദ്ധത്തിൽ മരിച്ച ജവാന്മാരെ യുവാക്കൾ മണ്ടന്മാർ ആയാണ് കാണുന്നത് .ദേശ സ്നേഹികളെ അവർ ദേശ ദ്രോഹികൾ ആയി മുദ്ര കുത്തി ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു ..
ജപ്പാൻ  ജവാന്മാർ ഒരു പ്രത്യേകത അവർ കീഴടങ്ങാതെ  മരിക്കുന്നതു വരെ യുദ്ധം ചെയ്യുക ആയിരുന്നു.ഒരു മാസം അവർ അമേരിക്കയുടെ 80000 ജവാന്മാരെ കൊന്നൊടുക്കിയിരുന്നു .ഏതാണ്ട് 10 ലക്ഷം അമേരിക്കൻ ജവാന്മാർ ആണ് ജപ്പാന്റെ പട്ടാളക്കാരുടെ കയ്യാൽ കൊല്ലപ്പെട്ടത്.കർഷകരെയും വിദ്യാർഥികളെയും യുദ്ധത്തിനിറക്കേണ്ട അവസ്ഥ വന്നപ്പോഴാണ് അമേരിക്ക രണ്ടും കൽപ്പിച്ച അണു ബോംബ് ഉപയോഗിച്ചത് .വെറും 7000 പട്ടാളക്കാരെയാണ് അമേരിക്കക്കു ജീവനോടെ കിട്ടിയത് .പിടിക്കുമെന്നായാൽ സ്വയം മരിക്കുകയാണ് ജപ്പാൻ പട്ടാളക്കാർ  ചെയ്തിരുന്നത് .അങ്ങിനെ വെറും ഉശിരും ഉള്ള പട്ടാളക്കാരെ ,ജപ്പാൻ ജനത തള്ളി പറയുന്ന അവസ്ഥ ..അതിലൂടെയാണ് ഓനോ കടന്നു പോകുന്നത് .ഓനോ ഒരു ദേശ സ്നേഹിയാണ് .അത്തരത്തിലുള്ള ചിത്രങ്ങൾ വരയ്ക്കുകയാണ് പുള്ളി യുദ്ധ സമയത്ത് ചെയ്‍തത് .

ഒനോയുടെ മകൻ ഒരു പട്ടാളക്കാരൻ ആയിരുന്നു .അവൻ യുദ്ധത്തിൽ കൊല്ലപ്പെട്ടു .ഭാര്യ ബോംബിങ്ങിലും .ഒനോക്കു രണ്ടു പെൺ മക്കളാണ് ..മൂത്തവളുടെ വിവാഹം യുദ്ധത്തിന്ക മുൻപേ ഴിഞ്ഞിരുന്നു .രണ്ടാമ ത്തവളുടെ വിവാഹം ആലോചിക്കുകയാണ് .ഒരു ആലോചന നടക്കുമെന്നായപ്പോൾ ഒനോയുടെ രാഷ്ട്രീയ ചായ്വ് മൂലം അത് മാറിപ്പോകുന്നു .കുടുമ്പം ആകെ അസ്വസ്ഥമാകുന്നു .തന്റെ കാഴ്ചപ്പാടിലെ തെറ്റ് എന്താണ് എന്ന് ഒനോയ്ക്ക് മനസിലാകുന്നില്ല .യുദ്ധത്തിൽ കൊല്ലപ്പെട്ട മകൻ മണ്ടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അയാളെ ദുഖിതനാക്കുന്നു .പ്രസിദ്ധനായ ഒരു ഗായകൻ ,,അയാൾ പാടിയിരുന്നത് ജപ്പാന്റെ പഴയ കാലത്തെ കുറിച്ചായിരുന്നു.അത് തെറ്റായിരുന്നു എന്ന് ചുറ്റുമുള്ള സമൂഹം അയാളെ ബോധ്യപ്പെടുത്തി .അയാളെ ആരും പാടാൻ വിളിക്കാതെ ആയി  .അധികം താമസിയാതെ അയാൾ ആത്മഹത്യ ചെയ്തു 
.ജപ്പാൻ സേനയോടുള്ള സമൂഹത്തിന്റെ വൈരാഗ്യം ഭയങ്കരമായിരുന്നു .മന്ദ ബുദ്ധിയായ ഒരു മനുഷ്യൻ .അയാൾ ജപ്പാന്റെ മിലിട്ടറി പാട്ടിന്റെ നാല് വരി എല്ലായ്പ്പോഴും പാടി നടക്കും.ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ അത് വാങ്ങും .യാചിക്കാൻ പോലും അയാൾക്ക് അറിയില്ലായിരുന്നു .പഴയ ജപ്പാന്റെ മിലിട്ടറി പാട്ടു പാടിയെന്ന ഒറ്റ ക്കാരണം കൊണ്ട് അയാളെ കുറച്ചു പേര് ചേർന്ന് തല്ലി ക്കൊന്നു കളഞ്ഞു .അത്രയ്ക്ക് അസഹിഷ്ണുത ആണ് അന്നത്തെ കാലത്ത് നില നില നിന്നിരുന്നത് .ആ സമയത്താണ് ദേശ സ്നേഹം എന്ന പഴച്ഞ്ചൻ കാഴ്ചപ്പാടുമായി ഓനോ മാന്യമായി ജീവിക്കാൻ ശ്രമിക്കുന്നത് .
ജപ്പാനെ സ്നേഹിക്കുന്നവർ  രാജ്യ  ദ്രോഹികൾ ആയി ചിത്രീകരിക്കപ്പെടുന്നു .അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യുന്നവർ മഹാന്മാർ ആയി വില ഇരുത്തപ്പെടുന്നു .അവർ ദേശ  സ്നേഹികൾ ആയ ജപ്പാൻ ജനതയെ അപഹസിക്കുന്നു.അവരെ കുറ്റക്കാരാക്കുന്നു .അവർ ആത്മഹത്യ ചെയ്തു മറയുന്നത് നല്ലതായി വിവരിക്കപ്പെടുന്നു ,ഓനോ തന്നെ ആത്മഹത്യ ചെയ്യുമെന്ന് കുടുമ്പത്തിനു ഭയമുണ്ട് .വിവാഹിത ആയ മകൾ അച്ഛനെ തനിച്ചാക്കാൻ ഭയന്ന് മകനുമായി  ഒനോയുടെ കൂടെ  വന്നു താമസിക്കുകയാണ് 

രണ്ടാമത്തെ മകൾ നോറിക്കോയുടെ ആദ്യത്തെ വിവാഹം മാറിപ്പോയത് തന്റെ രാഷ്ട്രീയ നിലപാടുകൊണ്ടാണ് എന്ന് ഓനോ മനസിലാക്കുന്നത് വളരെ പിന്നീടാണ് .രണ്ടാമത്തെ വിവാഹാലോചന വന്നപ്പോൾ അവരോട് തന്റെ കാഴ്ചപാട് തെറ്റായിരുന്നു എന്ന് ഓനോ കുറ്റ സമ്മതം നടത്തുന്നു .അതു  കൊണ്ട്രു തന്നെ ഒരു  കുഴപ്പവും കൂടാതെ ആ വിവാഹം നടക്കുന്നു .
1950 ആയപ്പോഴേക്കും പൂർണ്ണമായി നശിച്ചിരുന്നു തന്റെ പട്ടണം വീണും മനോഹരമായ ഒരു ആവാസ സ്ഥലമാവുന്നത് കണ്ടു സന്തോഷിക്കുന്ന ഒനോയെ കണ്ടു നോവൽ അവസാനിക്കുകയാണ് 
എഴുത്തിലെ പുതുമ കൊണ്ടും ലാളിത്യം കൊണ്ടും..തീമിലെ  പുതുമയും നിർമ്മമതയും കൊണ്ടും ..ഈ നോവൽ മഹത്തായ ഒരു അനുഭവമാണ് നമുക്ക് തരുന്നത് .
ജപ്പാനെ അറിയാനുള്ള ഒരു അവസരം  കൂടിയാണ് ഇത്







Tuesday, October 30, 2018

THE REMAINS OF THE DAY - KAZUO ISHIGURO- BOOK REVIEW

2017 ഇൽ  സമ്മാനം ലഭിച്ച പുസ്തകം ഏതെന്നു അന്വേഷിച്ചപ്പോഴാണ് ഒരു മംഗോളിയൻ പേര് .ജാപ്പനീസ് ആവും എന്ന് കരുതി പുസ്തകം സംഘടിപ്പിച്ചു .സത്യത്തിൽ നോബേലും ബുക്കെറും ഒക്കെ കിട്ടിയ നോവലുകൾ വായിക്കുന്നത് നമ്മുടെ ആനന്ദിന്റെ പുസ്തകങ്ങൾ വായിക്കുന്നത് പോലെയാണ് .ആ പുസ്തകം വായിച്ച തീരു .എന്നാൽ വായിക്കുക എന്നത് വലിയ ശിക്ഷയാണ് .വളരെ കാച്ചി കുറുക്കി ..കർത്താവ് വരേണ്ട ഇടത്തു കർമ്മവും ..കർമ്മം വരേണ്ട ഇടത്തു ക്രിയയും ..ഒക്കെ ആയി അർത്ഥം വായിച്ചെടുക്കുക വലിയ നമ്മൾ അന്യ ഭാഷക്കാർക്ക്ബുദ്ധിമുട്ടാണ് .ഇംഗ്ലീഷ് എഴുതാനും വായിക്കാനും ഏറ്റവും സുഖമുള്ള ഭാഷയായിട്ടു പോലും മിക്കപ്പോഴും വായനക്കാരെ അവർ ശരിപ്പെടുത്തി കളയും .

"ബാക്കി ദിവസം "remains of the day ..എന്നാൽ അങ്ങിനെയല്ല ..ലളിതവും ഹൃദ്യവും അൽപ്പം തമാശ കലർന്നതും ആയ എഴുത്ത്
വായിച്ചു തുടങ്ങിയപ്പോൾ ഇതിനു എങ്ങിനെ നോബൽ പോലെ മഹത്തായ ഒരു പുരസ്കാരം ലഭിക്കാൻ ഇടയായി എന്നും തോന്നി

1923 -1956 കാലഘട്ടത്തിലെ ഇംഗ്ളണ്ട്.കഥ പറയുന്നത് ഈ കാലഘത്തിലെയാണ്  ..അവിടെ ഒരു പ്രഭു കുടുമ്പത്തിലെ ബട്ട്ലർ ,സ്റ്റീവൻസ് .അയാളാണ് ഇതിലെ നായകൻ .അയാൾ ആയുസ്സിലെ ഭൂരിഭാഗവും ഏകനായി ജീവിച്ചു.വിവാഹിതൻ ആയാൽ ബട്ലർ പണിയിൽ ആത്മാർഥത കുറയും എന്നത് കൊണ്ട് വിവാഹമേ കഴിച്ചില്ല .അയാളോട് വലിയ താല്പര്യം ഉണ്ടായിരുന്ന ഒരു സ്ത്രീയുടെ സ്നേഹം അയാൾ തിരിച്ചറിഞ്ഞു പോലുമില്ല
വൃദ്ധനായി കഴിഞ്ഞപ്പോൾ അമേരിക്കക്കാരൻ ആയ പുതിയ ബോസ് പുള്ളിക്ക് സ്വന്തം കാറും കൊടുത്ത അവധിയും കൊടുത്ത പെട്രോൾ അടിക്കാൻ പൈസയും കൊടുത്ത ഒരു ടൂറിനയക്കുകയാണ് .തിരക്കിൽ നിന്നും മാറി സ്വസ്ഥമായി കാർ ഓടിക്കുമ്പോൾ കാഴ്ചകൾ കാണുമ്പോൾ ഒക്കെ അയാൾ സ്വ ജീവിതത്തിലേക്ക് തിരികെ നോക്കുകയാണ്.പണ്ട് കാണാതിരുന്ന ഒത്തിരി കാര്യങ്ങൾ സ്വന്തം ജീവിതത്തെ കുറിച്ച് അയാൾ അറിയുന്നു.മനസിലാക്കുന്നു.പറ്റിയ തെറ്റുകൾ..തൂകി പ്പോയ അവസരങ്ങൾ..മനസിലാക്കാതെ പോയ പ്രണയം..എല്ലാം അയാൾ അറിയുന്നു.പക്ഷെ തിരികെ പോകാൻ ആവുകയില്ലല്ല ..തീരുമാനങ്ങൾ ഇനി മാറ്റാൻ ആവുകയില്ലല്ലോ ..റിട്ടയർ ചെയ്തു ബാക്കിയുള്ള ദിവസങ്ങൾ സ്വന്തം സന്തോഷത്തിനായി ജീവിക്കാൻ യന്ത്രം പോലെ ചിന്തിക്കുന്ന ആ മനുഷ്യൻ തീരുമാനിക്കുകയാണ്.
ലളിതം  എന്ന് തോന്നാവുന്ന ഈ കഥയെ പുരസ്‌ക്കാരത്തിന് യോജ്യമാക്കുന്ന ഘടകങ്ങൾ തീമിലെ  പുതുമ മാത്രമല്ല
രണ്ടു ലോക മഹായുദ്ധങ്ങൾ ..നമ്മൾ ഇയാളുടെ കണ്ണിൽകൂടി  കാണുകയാണ് .ഇയാളുടെ പഴയ പ്രഭു ഒരു ജർമ്മൻ അനുഭാവിയാണ് .ജെർമനിയോട്   വേഴ് സായ് ഉടമ്പടി (ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞു ജർമനിയും സഖ്യ കക്ഷികളും കൂടി ഉണ്ടാക്കിയ കരാർ )വളരെ ക്രൂരമായി പെരുമാറി .ആ രാജ്യത്തെ  നിലയ്ക്ക് നിർത്താൻ ഒരു guilt clause ഉടമ്പടിയിൽ എഴുതി ചേർത്തിരുന്നു  .അതി ഭീമമായ തുക ആയിരുന്നു അത് .ഒരു തരം  കപ്പം കൊടുക്കൽ തന്നെ . യുദ്ധം ഉണ്ടായത് ജർമനിയുടെ അധികാര കൊതി കൊണ്ടായിരുന്നു.യുദ്ധച്ചിലവ് അത് കൊണ്ട്  തന്നെ ജർമ്മനി  വഹിക്കണം എന്നതായിരുന്നു അതിലെ ഒരു പ്രധാന നിബന്ധന ,ജെർമ്മനിയ്ക്ക് അതിന്റെ അതിർത്തിയുടെ കാര്യത്തിലും വലിയ വിട്ടു വീഴ്ചകൾ വേണ്ടി വന്നു.
ബ്രിട്ടനുമായി രഞ്ജിപ്പിൽ എത്താൻ  ഹിറ്റ്ലർ ശ്രമിക്കുന്നതിന്റെ കഥകൾ ഈ പുസ്തകത്തിൽ കാണാം കെയിൻസ് പോലുള്ള പലരും ഈ ട്രെറ്റി നല്ലതല്ല എന്നാരോപിച്ചിരുന്നു.ഫ്രാൻസിനെയാണ് ജർമ്മനി യുദ്ധത്തിൽ ഏറ്റവും കൂടുതൽ തകർത്തത് .അത് കൊണ്ട് തന്നെ ഫ്രാൻസ് നഷ്ടാ പരിഹാരം ഇത് പോരാ എന്നായിരുന്നു അഭിപ്രായം
ഈ കാര്യങ്ങളെല്ലാം അതി സൂക്ഷ്മം ആയി ഇവിടെ വിശകലനം ചെയ്യപ്പെടുന്നു .
രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പ്രഭുക്കന്മാരുടെ മനസ്സിലിരിപ്പ് ..ഡിപ്രെഷൻ വരുത്തിയ വിനകൾ ..എല്ലാം നമ്മൾ അനുഭവിക്കുന്നത് പോലെയാണ് നോവലിസ്റ്റ് വിശദീകരിക്കുന്നത്
ലോകം മുഴുവൻ ജർമ്മൻ ജൂതനു  വേണ്ടി കണ്ണീരൊഴുക്കുമ്പോൾ നാസികളോട് അനുഭാവമുള്ള ഒരു പ്രഭുവിലൂടെ ജർമ്മനിയുടെ അപ്പോഴത്തെ അവസ്ഥയും നമ്മൾ അറിയുന്നു .രണ്ടാം ലോക മഹായുദ്ധം കഴിയുന്നതോടെ നാസി അനുഭവം എന്ന ഒറ്റ  കാരണം കൊണ്ട് കഥയിലെ പ്രഭു സമൂഹത്തിൽ നിന്നും ഒറ്റപ്പെടുകയാണ്
പ്രഭുവിന്റെ  പതനം സ്റ്റീവൻസിനെ  കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത് .എന്റെ ജീവിതത്തിലെ മുഴുവൻ കഴിവും ഞാൻ പ്രഭുവിന് വേണ്ടി കൊടുത്തു .ഇപ്പോഴത്തെ ബോസിന് അത്രയും നല്ല സേവനം നൽകാൻ ആവുന്നില്ല എന്നതാണ് അയാളുടെ കടുത്ത ദുഃഖം
ഒരു കാലഘട്ടത്തിലേക്ക് നമ്മളെ തിരികെ കൊണ്ട് പോയ ഈ കഥയിൽ നായകൻ കണ്ട സ്ഥലങ്ങളെ ക്കുറിച്ചുള്ള വിവരണങ്ങൾ ഉണ്ട് .സാലിസ്‌ബറി ,
മോർട്ടിമേഴ്‌സ് പോണ്ട് ,ഡോർ സെറ്റ് ,ടൗൺറ്റോൺ ,സോമർസെറ്റ് ,മോസ്‌കൊമ്പ് ,ഡെവോൺ, ലിറ്റിൽ കോംപ്ടൺ ,കോൺവൽ ,വെയ്‌മൗത് ,അങ്ങിനെ പഴയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ..അവയുടെ പഴയ സ്ഥിതി ഒക്കെ എങ്ങിനെ ഇത്ര കൃത്യമായി നോവലിസ്റ്റ് അറിഞ്ഞു എന്ന് അത്ഭുതം തോന്നും

കാറുകൾ വളരെ വളരെ അപൂർവ്വമായ   അക്കാലത്ത് ബോസിന്റെ ബെവേർലി കാറുമായി കറങ്ങാൻ ഇറങ്ങിയിട്ട്  ,പ്രഭു ആണെന്ന് തെറ്റിദ്ധരിച്ചവർ ,വിദേശ കാര്യങ്ങളിൽ ആണ് എനിക്ക് താല്പര്യം എന്നൊരു ഗ്രാമത്തിൽ പറഞ്ഞപ്പോൾ ..കക്ഷി ഒരു വലിയ ആളാണ് എന്ന് തെറ്റിദ്ധരിച്ച ഗ്രാമീണർ ..ചർച്ചിലിനെ അറിയാം  എന്ന് പറഞ്ഞപ്പോൾ..അവരെ അറിയുമോ ഇവരെ അറിയുമോ എന്നെല്ലാം ചോദിയ്ക്കുന്നവർ ..കോഴിയെ കാറിടിച്ചു കൊല്ലാത്തതിന് നന്ദി പറയുന്ന ഗ്രാമീണ പെൺകൊടി ..സ്റ്റീവൻസിന്റെ യാന്ത്രികമായ മുരഞ്ഞ  സ്വഭാവം കൊണ്ട് മനം മടുത്ത്  തൊഴിൽ ഉപേക്ഷിച്ചു വേറെ വിവാഹം കഴിച്ചു പോകുന്ന എരിവും പുളിയും ചൂരും നട്ടെല്ലും ഉള്ള നായിക .,
ബട്ലറോട് കടുത്ത സാമ്പത്തിക സിദ്ധാന്തങ്ങളെ കുറിച്ചുള്ള അഭിപ്രായം ചോദിച്ച തനിക്കറിയില്ല എന്ന മറുപടി കേട്ട് രസിക്കുന്ന  പൊങ്ങച്ചക്കാരായ  പ്രഭുക്കന്മാർ ..അങ്ങിനെ വായിച്ചാൽ നമ്മൾ മറക്കാത്ത ഒത്തിരി കഥാപാത്രങ്ങൾ ഇതിലുണ്ട്
വായനക്കാരെ മന്ത്ര മുഗ്‌ദ്ധരാക്കുന്ന     ഈ നോവൽ നിങ്ങൾ വായിക്കേണ്ടതാണ്
ഇല്ലെങ്കിൽ അതൊരു നഷ്ട്ടമാവും


ഈ നോവൽ ഇതേ പേരിൽ സിനിമ ആയിട്ടുണ്ട്
https://www.youtube.com/watch?v=aZKox42dxL0











Tuesday, October 23, 2018

MEMOIRS OF A GEISHA BY ARTHUR GOLDEN

ഗെയ്‌ഷ "എന്നത് നമ്മൾ മലയാളികൾ അത്ര കേട്ട് പരിചയം ഇല്ലാത്ത ഒരു വാക്കാണ് . അതൊരു ജാപ്പനീസ് വാക്കാണ് .പുരുഷന്മാരെ ആനന്ദിപ്പിക്കാൻ ആയി പരിശീലിപ്പിക്കപ്പെട്ട സുന്ദരികൾ ആണ് ഗെയ്‌ഷെകൾ എന്ന് പൊതുവെ പറയാം .ഭാരതത്തിലെ ദേവദാസികൾ ഏതാണ്ട് ഇവരുടെ സമാന ജോലികൾ ആണ് നിർവ്വഹിക്കുക പതിവ്
ആധൂനിക സമൂഹത്തിനു ഗെയ്‌ഷെകളെ കുറിച്ചും അവരുടെ ജീവിത രീതികളെ കുറിച്ചും വലിയ അറിവൊന്നും ഇല്ല.ഈ നോവൽ നമ്മുടെ മുന്നിൽ ചുരുളഴിക്കുന്നത് ഈ ദേവ ദാസികളുടെ  പച്ചയായ ജീവിതമാണ്.അവരുടെ സുഖ ദുഃഖങ്ങൾ ആണ്.
സയൂരി എന്നാണു നമ്മുടെ നായികയുടെ പേര് .അച്ഛൻ '..അമ്മ മരിച്ചപ്പോൾ തന്റെ രണ്ടു പെൺ  മക്കളെയും വിറ്റു കളയുകയാണ് .അവളുടെ ചേച്ചി നേരെ വേശ്യാലയത്തിലേക്കു പോകുന്നു .ഇവൾ കുറച്ചു കൂടി സുന്ദരിയാണ് ..പത്തു വയസ്സേ ഉള്ളൂ .ഗെയ്‌ഷെ  വീട്ടിലെ 'ഉടമസ്ഥ  അവളെ തങ്ങളുടെ ജോലിയിലേക്ക് കൊണ്ട് വരാൻ തീരുമാനിക്കുകയാണ് .
ആ സ്ഥാപനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ് .വരുമാനം ഉള്ളത് ഒരേ ഒരു ഗൈഷക്കു മാത്രമാണ്  .ഹാസുമോ എന്നാണവളുടെ പേര് .
"കഞ്ച ബാണൻ തന്റെ വേഷം  കെട്ടിയ രാജ്ഞി പോലൊരു  മഞ്ചുളാങ്കി ഇരിക്കുന്നു മതി മോഹിനി  "
എന്ന് പണ്ട് ആശാൻ പാടിയത് അന്വർത്ഥമാക്കുന്ന എടുപ്പും നടപ്പും സൗന്ദര്യവും വശ്യതയും സംസാര ചാതുരിയും ഉള്ള ..അതി പ്രഗത്ഭയായ അക്കാലത്തെ ഏറ്റവും വരുമാനമുള്ള ഒരു ഗെയ്‌ഷെ ആയിരുന്നു  ഹാസുമോ .സയൂരിയെ കണ്ടപ്പോഴേ ഹാസമോയ്ക്ക് ഇഷ്ടമായില്ല .കാരണം അവളുടെ സൗന്ദര്യം. തന്നെ .പത്തു വയസിലും അത്ര സമ്പന്നമായിരുന്നു .ആർക്കും ഇല്ലാത്ത തരം  നീലക്കണുകൾ..അതായിരുന്നു ചിയോ എന്ന് കൂട്ടുകാർ വിളിച്ചിരുന്ന  അവളുടെ വലിയ ഒരു ആകർഷണം .ഈ ചെറു പെൺകുഞ്ഞിന്റെ ജീവിതം നശിപ്പിക്കാനായി തനിക്കാവുന്നതു പോലെ ഒക്കെ ഹാസുമോ ചെയ്തു .
കഥ നടക്കുന്നത് ഗെയ്‌ഷെകളുടെ കേന്ദ്രമായ ക്യോട്ടോവിൽ ആണ് .നോവൽ ഏതാണ്ട് പൂർണ്ണമായും ഈ രണ്ടു സ്ത്രീകളുടെ പരസ്പരമുള്ള യുദ്ധത്തിന്റെ കഥകൂടിയാണ് .
ചേച്ചി വേശ്യാലയത്തിൽ ആണെന്ന് സയൂരി അറിയുന്നത് ഹാസുമോ വഴിയാണ് .വളരെ ബുദ്ധിമുട്ടി അവൾ ചേച്ചിയെ കാണാൻ ചെല്ലുന്നു .പതിനഞ്ചു വയസുള്ള ,,വേണ്ടത്ര ശരീര വളർച്ച ഇല്ലാത്ത അവൾ  നിരന്തരം ബലാത്സംഗം ചെയ്യപ്പെടുകയാണ് .ചൂഷണം ചെയ്യപ്പെടുകയാണ് .ആരോഗ്യം നശിച്ച അവൾ  ആകെ വിളറി വെളുത്തിരുന്നു .ഇവർ രക്ഷപ്പെടാൻ തീരുമാനിക്കുന്നു .എന്നാൽ വിചാരിച്ച ദിവസം സയൂരിയ്ക്ക് ചേച്ചിയുടെ അടുത്തെത്താൻ ആകുന്നില്ല.വീടിനു മേൽക്കൂരയിൽ നിന്നും രക്ഷപ്പെടാൻ താഴേക്ക് ചാടിയ അവളുടെ കാലൊടിഞ്ഞു .
ഒളിച്ചോടുന്ന ഗെയ്‌ഷെകൾ സാമൂഹ്യ  പരിത്യക്ത്യരാണ് .ആരും അവൾക്കു വേണ്ടി പണം മുടക്കാൻ തയ്യാർ അല്ല .ഇവിടെ അവൾ വെറും വീട്ടു വേലക്കാരിയായി ജീവിക്കേണ്ടി വരുന്നു .
സയൂരി ചെല്ലുമ്പോൾ അവിടെ മറ്റൊരു പത്തു വയസുകാരി ഗെയ്‌ഷെ പരിശീലനത്തിന് ഇത് പോലെ ആരോ കൊണ്ട് കളഞ്ഞു ചെന്ന്ചേ ർന്നിട്ടുണ്ടായിരുന്നു .മത്തങ്ങാ പോലെ ഒരു ഉരുണ്ട കുട്ടി.സയൂരി അവളെ ഗുണ്ടുമണി എന്നാണു വിളിച്ചിരുന്നത് .അവൾ പരിശീലനത്തിന് പോകുന്നു.എല്ലാവര്ക്കും അവളിൽ പ്രത്യാശയുണ്ട് .താൻ വെറും നാലാം കിട വേലക്കാരി മാത്രം.
വീണ്ടും വീണ്ടും നേരിടേണ്ടി വരുന്ന അപമാനങ്ങൾ ..കള്ളക്കളികൾ ..അവൾ വല്ലാതെ നിരാശയിൽ ആണ്ടു  പോകുന്നു .അവൾ അറിയാത്ത ഒരു മോഷണം അവളുടെ മേൽ ആരോപിക്കപ്പെടുന്നു.ഹാസുമോ വെള്ളമടിച്ചു ഒരു കൂട്ടുകാരി ഗെയ്ഷയുടെ കിമോണ മോഷ്ടിക്കുന്നു.എന്നിട്ട് അത് സയൂരിയെ കൊണ്ട് കറ ഒഴിച്ച് മോശമാക്കുന്നു .അവളുടെ ചേച്ചി എവിടെ ആണെന്ന് പറയാൻ ഉള്ള കൈക്കൂലി ആയി ,അവളുടെ ഭാവി ജീവിതം നശിപ്പിക്കാനായി ഹാസമോ മനപ്പൂർവ്വം ചെയ്യിച്ചതാണ് അവളെ കൊണ്ട് ഇത് .പച്ചക്കല്ലു  പതിച്ച ഒരു വിലപിടിപ്പുള്ള ഹാസുമോയുടെ ഒരു മുടിപ്പിൻ  അവളുടെ ഉടുപ്പിൽ നിന്നും കണ്ടെടുക്കുന്നു.അവൾ മോഷ്ട്ടാവായി..ദ്രോഹി ആയി ചിത്രീകരിക്കപ്പെടുന്നു .പത്തു മുപ്പത്തി അഞ്ചു വയസുള്ള ഹാസുമോയുടെ തന്ത്രങ്ങൾ അതി ജീവിക്കാനുള്ള കഴിവ് സയൂരിക്കില്ല താനും .നശിപ്പിച്ച കിമോണയുടെയും മുടിപ്പിന്നിന്റെയും  വില അവളുടെ ഭാവി വരുമാനത്തിൽ നിന്നും കൊടുക്കേണ്ട വലിയ സാമ്പത്തിക ബാധ്യത കൂടി അവൾക്കായി .ചേച്ചിയുടെ കൂടെ രക്ഷപ്പെടാനും കഴിഞ്ഞില്ല .മൂലയ്ക്കൽ ഒതുങ്ങി കല്ലെറിയപ്പെടുന്ന മുയൽക്കുഞ്ഞിനെ പ്പോലെ അവർ വല്ലാതെ നിരാശയിൽ ആണ്ടു  പോയി  .അസാധാരണമായ നീല കണ്ണുകളും  സൗന്ദര്യവും ആണ് തന്റെ പതനത്തിനു കാരണം എന്നവൾ അറിയുന്നില്ല
വല്ലാതെ തകർന്നു ഒരു ദിവസം അവൾ നദിയുടെ
തീരത്ത്  എത്തി.സ്വന്തം ദുഃഖത്തിൽ മുഴുകി ദയനീയമായി ഉറക്കെ കരയുകയാണ് .അങ്ങിനെ കരഞ്ഞു ഇരിക്കുമ്പോൾ  അതീവ  സുന്ദരനായ ഒരു പുരുഷൻ കൂട്ടുകാരുമായി ആ വഴി വരുന്നു .കരയുന്ന ഇവളെ കണ്ടു അടുത്തെത്തി കാര്യങ്ങൾ തിരക്കുന്നു .ഐസ് ക്രീം വാങ്ങാനായി കുറച്ചു പണം കൊടുത്തു സമാധാനിപ്പിക്കുന്നു .ചെയർമാൻ എന്ന് കൂട്ടുകാർ വിളിച്ച അതി സുഭഗനായ ആയ ആ മനുഷ്യന്റെ ,സ്നേഹം നിറഞ്ഞ വാക്കുകൾ .അതിന്റെ മാസ്മരികതകൊണ്ട്  ആ പന്ത്രണ്ടു കാരിയിൽ വലിയ മാറ്റങ്ങൾ  ഉണ്ടാക്കി .ജീവിതത്തിൽ അവൾക്ക് വീണ്ടും പ്രത്യാശ ഉണ്ടാവുന്നു .
അയാൾ അവളുടെ പ്രപഞ്ചവും  ഭൂതവും ഭാവിയും  സർവ്വസ്വവും ആയിത്തീരുന്നതാണ്  പിന്നീടുള്ള കഥ.
ചെയർമാനെ കണ്ടു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മമേഹ എന്നൊരു ഗെയ്‌ഷെ ഇവരുടെ വീട്ടിൽ വരുന്നു.
ഹാസ്മോയെ പ്പോലെ ഇവളും അതീവ സുന്ദരിയും വരുമാനവും ഉള്ള ഒരു പ്രസിദ്ധ ഗൈഷയാണ് .എന്നാൽ ഹാസുമോയെ പ്പോലെ അഹങ്കാരി അല്ല ധിക്കാരവും കുശുമ്പും കുന്നായ്മ്മയും ഇല്ല കുറച്ചു ദിവസം മുൻപ് ഇവരുടെ  വീട്ടിലെ മുത്തശ്ശി ഇലട്രിക്രു ഷോക്കേറ്റു  മരിച്ചിരുന്നു.അതിന്റെ ദുഃഖം അറിയിക്കാനായി  എത്തിയതായിരുന്നു മമേഹ .സയൂരിയെ എന്താണ് ഗെയ്‌ഷെ പരിശീലനത്തിന് അയക്കാത്തത് എന്ന് അവൾ തിരക്കി. എന്ത്  അസാധാരണമായ  കണ്ണുകൾ എന്നൊരു അഭിനന്ദനം കൊടുത്ത്  അപ്പോൾ മമേഹ പോയി.പിന്നീടൊരു ദിവസം വീണ്ടും വന്നു.സയൂരിയെ അനിയത്തിയായി ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്നും അവളുടെ പരിശീലനത്തിന് വേണ്ട പണം മുടക്കാമെന്നും  ഇവിടുത്തെ അമ്മയെ അറിയിച്ചു,അങ്ങിനെ മറ്റൊരു ഗൈഷയെ അനിയത്തിയെ എടുക്കുന്ന പതിവ് നിലവിൽ ഉണ്ട് താനും .ഭാവിയിൽ അവളിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ ഒരു ഭാഗം മമോഹക്കു പോകും .  സയൂരിയുടെ മാഡം  അതിനു സമ്മതിച്ചു.കരാർ മുതിർന്നവരുടെ സാന്നിധ്യത്തിൽ നടപ്പാക്കി .
ഹാസുമോ അസൂയയും പകയും കൊണ്ട് ജ്വലിച്ചു പോയി .മമോഹ ഏറ്റെടുത്താൽ സയൂരിയുടെ വളർച്ച ഉറപ്പാണ് .അതിൽ ഒന്നും ചെയ്യാൻ തനിക്കു കഴിയില്ല.പകരം അവൾ ഗുണ്ട് മണിയെ ദത്തെടുക്കുന്ന.ഭാവിയിൽ അവളെ ഇവൾക്കെതിരെ ഉപയോഗിക്കാം എന്നതാണ് ഹാസുമോയുടെ ഉദ്ദേശം .
തന്ത്രി വാദ്യങ്ങളിലും സാഹിത്യത്തിലും സംഗീതത്തിനും നൃത്തത്തിലും  അങ്ങിനെ എല്ലാ ലളിത കലകളിൽ എല്ലാം അവൾ വിശാരദ ആകുന്നു.
ഗെയ്‌ഷെ എന്റെർറ്റൈൻ ചെയ്യുന്നവൾ  ആണ് .ആരോടും ചിരിച്ചു ഇടപഴകി സംസാരിക്കേണ്ടവൾ.അവൾക്ക് അത് കൊണ്ട് പൊതു വിജ്ഞാനവും അറിവും സൗന്ദര്യവും പാടാനും ആടാനും ഒക്കെയുള്ള കഴിവുകൾ അനിവാര്യമാണ് .എല്ലാ കാര്യങ്ങളിലും അവൾക്ക് നല്ല ട്രെയിനിങ് ലഭിക്കുന്നു.പൊതു പരിപാടികൾക്ക് അവളെ ക്ഷണിക്കാൻ തുടങ്ങി .വരുമാനം ലഭിച്ചു തുടങ്ങി.അവളുടെ സൗന്ദര്യം എങ്ങും അറിയപ്പെടാൻ തുടങ്ങി .ഒരു ഗെയ്‌ഷെയുടെ ജനനം ലോകമറിഞ്ഞു .
ധനികർക്ക്  അക്കാലങ്ങളിൽ അവരുടെ പൊതു ചടങ്ങുകളിൽ ഗെയ്‌ഷെകളെ ഹോസ്റ്റസുമാരേയും അതിഥികൾ ആയും ക്ഷ ണിക്കുന്ന ഒരു രീതിയുണ്ടായിരുന്നു .അവരുടെ ഒരു സ്റ്റാറ്റസ് സിംബൽ ആയിരുന്നു അത് .ബിസിനസ് ഡീലുകൾക്കും ഇവർ അനിവാര്യമാണ്.
ചായക്കടകൾ എന്നൊരു സംവിധാനം ജപ്പാനിൽ ഉണ്ട്തങ്ങളുടെ  ...ജപ്പാന്റെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ഇവ  . ധനികർ ഈത്തരം തങ്ങളുടെ ചടങ്ങുകൾ അറിയിക്കുന്നത് ഈ ചായക്കടകളിൽ കൂടി ആണ്.അനേകം മുറികൾ ഓരോ ചായക്കടകളിലും ഉണ്ട് .അതിൽ  ഓരോ മുറിയും ഇത് പോലെ ചടങ്ങുകൾക്ക് വാടകക്ക് കൊടുക്കുന്നു.ഭക്ഷണവും മദ്യവും ചായയും ഇവിടെ വിളമ്പുന്നു ഈത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ ഗെയ്‌ഷെകൾക്കും വരുമാനം ഉണ്ട്,അത് അതാത്ക ടകളുടെ രജിസ്റ്ററിൽ  വരുമാനം ആയി രേഖപ്പെടുത്തി ആഴ്ചയിൽ കണക്കു തീർത്ത് കൊടുക്കുന്നു,

ഗെയ്‌ഷെ ആയതിനു ശേഷം അവൾ ഒരു ഒരു ഫുടബോൾ കളിയുടെ ചടങ്ങിൽ ചെയർമാനെ അവൾക്കു കാണാനായി  .ഇവളെ ഓർമ്മിക്കുന്നതായി അയാൾ ഭാവിക്കുന്നില്ല.ഇവളും ഓർമ്മപ്പെടുത്താൻ  ശ്രമിക്കുന്നില്ല .അന്ന് ആദ്യം കണ്ട നിമിഷം മുതൽ താൻ അഗാധമായി പ്രണയിക്കുന്ന പുരുഷനെ ഉപചാരപൂവ്വം അവൾ പരിചരിക്കുന്നു  .അവളുടെ ജീവിതത്തിലെ മൂന്നാമത്തെ പ്രധാന പുരുഷനെ അവൾ പരിചയപ്പെടുന്നതും ചെയര്മാനോടൊപ്പമാണ്  .
ജെനെറൽ ഇലട്രിക് കമ്പനി എന്നൊരു പ്രമുഖ ജപ്പാൻ കമ്പനിയുടെ ഉടമസ്ഥായിരുന്നു ചെയര്മാനും  നിബുവും .വളരെ അന്തർമുഖനായ ,സ്ത്രീ സംസർഗം ഒഴിവാക്കുന്ന ശാരീരിക വൈകല്യമുള്ള ഒരു പുരുഷനായിരുന്നു നിബു  .തന്റെ ബുദ്ധിപൂർവ്വവും  തന്മയത്വവും ഉള്ള സംഭാഷണം കൊണ്ട് നിബുവിനെ തന്നിലേക്കു ആകർഷിക്കാൻ അവൾക്കായി .ധനികർ ആയ കുറച്ചു കസ്റ്റമേഴ്സ് നില നിൽപ്പിനു ആവശ്യമാണല്ലോ .ആദ്യമായി നിബു ഒരു സ്ത്രീയ്ക്ക് ഒരു സമ്മാനം വാങ്ങി നൽകുന്നത് സയൂരിക്കാണ് .അയാൾ അവളിൽ അനുരക്തനാകുന്നു .ചെയർമാനും സയൂരിയും തമ്മിൽ ഉള്ള ബന്ധം ഇവിടെ വച്ച് മുറിക്കപ്പെടുകയാണ്.അടുത്ത ചങ്ങാതിയ്ക്ക് ആദ്യമായി തോന്നിയ അഭിനിവേശം ചെയർമാൻ അംഗീകരിക്കുകയാണ് .ഒരിക്കലും ചെയർമാൻ ഇവളെ പിന്നെ തന്നോട് അടുപ്പിക്കുന്നില്ല .

വള്ളം നീറ്റിലിറക്കുന്ന ചടങ്ങുണ്ടല്ലോ .അത് പോലെ പ്രായ പൂർത്തി യായ   ഗൈഷയെ തൊഴിലിൽ ഇറക്കുന്നതും ഒരു ചടങ്ങാണ് .ഗെയ്‌ഷെകൾ സർക്കാരിൽ രജിസ്റ്റർ ചെയ്യണം .കന്യകയായ ഗൈഷയെ ആദ്യം പ്രാപിക്കാൻ ഉള്ള അവകാശം ലേലം ചെയ്യുകയാണ് പതിവ് .നാട്ടിലെ പ്രസിദ്ധനായ ഒരു ഡോക്റ്റർ ആണ് ഈത്തരം ച്ചടങ്ങിലെ ഒരു നിർബന്ധിത ലേലക്കാരൻ .എന്നാൽ അയാൾ ഹാസുമോയുടെ ഒരു വലിയ കസ്റ്റമറാണ്   .
മമേഹോ ഒരു ദിവസം സയൂരിയുടെ തുടയിൽ കത്തികൊണ്ട് ഒരു മുറിവ് ഉണ്ടാക്കി .എന്നിട്ടു അതിനു ചികിൽസിക്കാൻ എന്ന വ്യാജേന സയൂരിയെയും കൊണ്ട് ലേല ഡോക്ടറുടെ അടുത്തു പോകുന്നു.സയൂരിയുടെ സൗന്ദര്യം ഡോക്ടറെ വല്ലാതെ ആകർഷിക്കുന്നു
മമേഹോയുടെ അടവ് നന്നായി ഫലിക്കുന്നു.സയൂരിയിൽ   മോഹിതരായ രണ്ടു പുരുഷന്മാർ.ലേലത്തിൽ രണ്ടു പേരും വിട്ടു കൊടുക്കുന്നില്ല .ഗെയഷ ളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു തുകയ്ക്കാണ് ..അവളുടെ ലേലം ഉറപ്പിക്കുന്നത് .ഒരു തുക കഴിഞ്ഞപ്പോൾ നീട് ലേലം വിട്ടു കളഞ്ഞു .ഡോക്റ്റർക്കായി ലേലം ഉറപ്പിക്കുന്നു .
ഹാസുമോ ഈ അടിയൊഴുക്കുകൾ  അറിയാൻ കുറച്ചു വൈകി ..സയൂരിയ്ക്കു ഒരു കാമുകൻ ഉണ്ടെന്നും ..അവൾ കന്യക  അല്ലെന്നും ഒരു അപവാദം  അവൾ പ്രചരിപ്പിക്കുന്നു .ഡോക്റ്റർ അതറിയുമല്ലോ.കന്യക പരിശോധന നടത്തി കാര്യങ്ങൾ ശരിയാണ് എന്നുറപ്പാക്കിയതിനു  ശേഷമാണ് ഡോക്റ്റർ ചടങ്ങിൽ എത്തിയത് .കന്യകളിൽ മാത്രം അഭിരമിക്കുന്ന അയാൾ പിന്നീട് ഇവളെ സന്ദർശിച്ചുമില്ല .
ഒരു ഗെയിഷയ്ക്ക് അവൾക്കിഷ്ട്ടപെട്ട പുരുഷനെ തന്റെ ഇണയായി സ്വീകരിക്കാൻ അന്ന് കഴിയുമായിരുന്നു.അയാളോടൊപ്പം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാൻ അവൾക്ക് അവകാശം ലഭിക്കും.അങ്ങിനെ ഒരു ഉടമയോടു മാത്രമേ അത്തരത്തിൽ ഇടപെടാൻ നിയമപരമായി ഗെയ്‌ഷെകൾക്ക് അധികാരം ഉണ്ടായിരുന്നുള്ളൂ താനും .നിബു അവളെ അങ്ങിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു എങ്കിലും അവൾ അതിൽ താല്പര്യം ആണിച്ചില്ല .
എന്നാൽ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടപ്പോൾ മിലിട്ടറിയിലെ ഒരു ജെനെറലിനെ ഗെയ്‌ഷെ കുടുമ്പത്തിന്റെ അതി ജീവനത്തിനായി അവൾക്ക് സ്വീകരിക്കേണ്ടി വന്നു .അയാളെക്കൊണ്ട് സയൂറിക്ക് വേറെ നേട്ടം ഒന്നും ഇല്ലായിരുന്നു.ധനിക കുടുമ്പങ്ങളിലെ പുരുഷന്മാർ നൽകുന്ന പോലെ സമ്മാനങ്ങളോ പ്രശംസ വാക്കുകളോ..അവളുടെ ലളിത കലകളിൽ താല്പര്യമോ ഒന്നും  അയാൾക്കില്ലായിരുന്നു .യുദ്ധകാലത്ത് ഈ സംബന്ധം പക്ഷെ കുടുമ്പത്തിനു വലിയ മേൽക്കോയമ്മയാണ് സമൂഹത്തിൽ നേടി കൊടുത്തത് .റേഷനും ലോഭമില്ലാതെ ലഭിച്ചു.കാര്യങ്ങൾ പിന്നെയും വഷളായി അമേരിക്ക ജപ്പാനുമേൽ വിജയം നേടി.ജപ്പാന്റെ തോൽവി അപ്രതീക്ഷിതമായിരുന്നു . ഗെയ്‌ഷെ വൃത്തി നിരോധിക്കുന്ന നിയമം നിലവിൽ വന്നു .അനേകം പേർക്ക് തൊഴിൽ ഇല്ലാതെ ആയി. .അവരെല്ലാം പിരിഞ്ഞു പോയി വേറെ ജോലികളിൽ ഏർപ്പെട്ടു .ദൂരെ ഒരു ഗ്രാമത്തിൽ തണുപ്പിൽ..ചൂടിന്   കൽക്കരി പോലും ഇല്ലാതെ ,ഭക്ഷണം കഴിക്കാൻ ഇല്ലാതെ ..സയൂരി കഷ്ട്ടപ്പെട്ടു ജീവിക്കുന്നു.ആ സങ്കേതം അവൾക്ക് ഒരുക്കുന്നത് നിബുവാണ് .അവളെ ഒരു ദിവസം അയാൾ കാണാനും വരുന്നുണ്ട്
ജപ്പാന്റെ സാമ്പത്തിക നില മെച്ചപ്പെട്ടപ്പോൾ വീണ്ടും അവർ തിരികെ എത്തി തൊഴിലുകളിൽ ഏർപ്പെടുന്നു
ഹാസുമോ കുടി മൂലം നശിക്കുന്നു .വേശ്യ ആയിത്തീരുന്നു .ഗുണ്ട് മണി എല്ലാം അതി ജീവിച്ച സ്വന്തം ജീവിതം വിജയകരമായി    മുന്നോട്ടു കൊണ്ട് പോകുന്നു
പിന്നെയും നോബു  അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.വീണ്ടും അവൾ അവനെ ഒഴിവാക്കുന്നു.അത് വലിയ വഴക്കിൽ കലാശിക്കുന്നു.അങ്ങിനെ അവളുടെ ജീവിതത്തിൽ നിന്നും തന്റെ പ്രിയ സുഹൃത്ത്  ഒഴിവായതിനു ശേഷം ചെയർമാൻ ഇവളെ സ്വന്തമാക്കാൻ വൈകിച്ചില്ല
അവർ ന്യൂയോർക്കിലേക്ക് താമസം മാറ്റി  .അവർക്ക് ഒരു ആൺകുഞ്ഞു ജനിച്ചു .തന്റെ കമ്പനിയുടെ ഭാവി ഉടമ ആയിഅവനെ ചെയർമാൻ  പ്രഖ്യാപിക്കുകായും ചെയ്തു  .ജപ്പാനിലെ പ്പോലെ ഒരു ഒരു ചായക്കട സയൂരി ന്യൂയോർക്കിൽ ആരംഭിക്കുന്നു.അത് വലിയ വിജയം ആയി ഭവിച്ചു

മരിക്കുന്നതു വരെ അവർ രണ്ടു പേരും അഗാധ പ്രണയത്തിൽ ആയിരുന്നു .
ആ പ്രണയത്തിന്റെ സുഗന്ധം ഈ നോവലിൽ ഉടനീളം നമുക്ക് ആസ്വദിക്കാം
ഒപ്പം മനോഹരമായ നറേഷനും .
ജപ്പാന്റെ ഒരു കാലഘട്ടത്തെ പരിചയപ്പെടുത്തുന്ന ഈ നോവൽ ഈയിടെ വായിച്ചതിൽ ഏറ്റവും ഹൃദ്യമായി തോന്നി നിങ്ങളോട് പങ്കു വയ്ക്കുന്നു




Monday, March 5, 2018

പാത്രം പൂശുകാരന്റെ പ്രതികാരം

പാത്രം പൂശുകാരന്റെ പ്രതികാരം

കേട്ട കഥ യാണ് .എത്ര നേരുണ്ട് എന്നറിയില്ല ..പണ്ട് ചെമ്പു പാത്രമാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത് ..അത് കുറച്ചു കഴിയുമ്പോൾ ക്ലാവ്  പിടിക്കും ,അപ്പോൾ വയ്ക്കുന്ന ഭക്ഷണത്തിനു രുചി ഭേദം ഉണ്ടാവും .ആ പത്രങ്ങളുടെ ഉള്ളിൽ ഈയം  പൂശാൻ ഒരു മാപ്പിള വരും..എന്റെ കുഞ്ഞു ജീവിതത്തിലെ വലിയ ഒരു വില്ലൻ ആയിരുന്നു കക്ഷി ..ചിരിക്കില്ല..വലിയ ദേഷ്യം പിടിച്ച മുഖഭാവം വലിയ വൈരാഗ്യ ബുദ്ധിക്കാരൻ ..കൊല്ലത്തിൽ ഒരിക്കലൊക്കെയേ വരൂ ..വന്നാൽ ഒന്ന് രണ്ടു ദിവസം തങ്ങി ഞങ്ങളുടെയും അയൽ വീട്ടിലെയും പാത്രങ്ങളൊക്കെ പൂശും ..ഭക്ഷണമൊക്കെ നമ്മൾ കൊടുക്കുന്നത് കഴിച്ചോളും ..ചിരിക്കാത്ത മനുഷ്യരെ കാണുന്നത് എനിക്ക് വലിയ അത്ഭുതമാണ് ..അയാളുടെ ഭാര്യ അയൽവാസിയുമായി  സ്നേഹത്തിൽ ആയി ..അവരെ വീട്ടിൽ  പറഞ്ഞു വിട്ടിട്ടു കക്ഷി ഇങ്ങനെ അലഞ്ഞു നടക്കുകയാണ് ..
ഇല്ല ഒരു ഉപ്പും മുളകും എന്റെ കഥയിൽ പ്രതീക്ഷിക്കേണ്ട
ദിവസം ചെല്ലുംതോറും നമ്മുടെ മാപ്പിളയ്ക്കു അയൽക്കാരനോടുള്ള പക കൂടി കൂടി വന്നു .അയൽക്കാരൻ   സ്വന്തം  ഭാര്യയോടും കുടുമ്പത്തോടും കൂടി സമാധാനമായി ജീവിക്കുന്നു.അത് കാണുംതോറും നമ്മുടെ കക്ഷിയ്ക്കു സഹിക്കുന്നില്ല
പകരം വീട്ടണം ..അതായി മാപ്പിളയുടെ ഊണിലും ഉറക്കത്തിലും ഉള്ള ചിന്ത
പുള്ളി മരിക്കാൻ  തീരുമാനിച്ചു .എന്നാൽ അതിനു മുൻപ് അയൽക്കാരനെ ഒരു പാഠം പഠിപ്പിക്കണം ..എലിവിഷം ആണ് അന്നത്തെക്കാലത്തെ ഏറ്റവും കടുത്ത വിഷം ..നമ്മുടെ സർക്കാർ ആശുപത്രീകളിലെ സംവിധാനം പോലെയാണ് .വിഷം കഴിച്ചാൽ മരിച്ചോളണം എന്നൊന്നുമില്ല .രോഗിയുടെ ആയുസിന്റെ ബലം പോലെ ഇരിക്കും..ജീവിക്കുമോ മരിക്കുമോ ..എന്ന കാര്യം..ഇയാൾ വിഷം കഴിച്ച..പിന്നെ അയൽക്കാരന്റെ വേലിക്കടുത്തേക്കു ചെന്നു .അയാളുടെ പറമ്പിൽ വേണം കിടന്നു മരിക്കാൻ..അയാൾ കൊന്നതാണ് എന്ന് നാട്ടുകാർ കരുതട്ടെ ..അയാളെ പോലീസ് പിടിക്കട്ടെ ..ഭാര്യ അറിയട്ടെ..അയാളെ ദുഷ്ടൻ എന്ന് കരുതട്ടെ ..
അങ്ങിനെ പല ദുഷ്ട ചിന്തകൾ ആയിരുന്നു മനസു നിറയെ
വേലിക്കൽ ചെന്നപ്പോൾ കണ്ട കാഴ്ച അയാൾ പ്രതീക്ഷിച്ചത് ആയിരുന്നില്ല..അയൽവാസി ഇയാൾ എന്നുംരാത്രി  നൂണ്ടു ചെന്ന് ജനാല വഴി ഉളിഞ്ഞു നോക്കുന്നത് ഒഴിവാക്കാൻ വേലിയുടെ തരം  അങ്ങ് മാറ്റി ..ഊക്കൻ കമ്പി വേലി..നല്ല ഉയരത്തിൽ ആണ് കെട്ടിയിരിക്കുന്നത് ..ഏതാണ്ട് മൂന്നാൾ ഉയരം  ..ഉള്ളിൽ വിഷവും..ഛർദിലും വയറ്റിളക്കവും ..നമ്മുടെ മാപ്പിള  അപ്പോഴേക്കും ഒരു വിധം  വശം കെട്ടിരുന്നു .ഒരു  വിധം വേലിയിൽ  വലിഞ്ഞു കയറി ..ഇറങ്ങാനും  വയ്യ..കയറാനും വയ്യ ..പല്ലിയൊക്കെ വിട്ടത്തിനിടയിൽ പറ്റിപ്പിടിച്ച പ്പോലെ വേലി യിൽ ആള് പതിഞ്ഞു പോയി..ഉള്ളിലെ മദ്യവും  വിഷവും ..എല്ലാം പോരാഞ്ഞു കോണകം വെലി യിൽ ഉടക്കുകയും  ചെയ്തു ..ആരെയെങ്കിലും വിളിക്കാൻ ഒക്കുമോ..അതുമില്ല .പുള്ളി കുടുങ്ങിപ്പോയി
വയറിളകി ..ഛർദിച്ചു .അവശനായ മാപ്പിൾജി അവിടെ കിടന്നു മയങ്ങിപ്പോയി
രാവിലെ നല്ല കാഴ്ചയാണ് കണി ,സ്വന്തം മലത്തിലും ഛര്ദിലിലും..തുണി ഉരിഞ്ഞു ..ആളങ്ങിനെ ബോധമില്ലാതെ കിടക്കുകയാണ്
.ദുഷ്ടനെ രാവിലെ നാട്ടുകാർ കൂടി എടുത്തു ആശുപത്രിയിലാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ ..പിന്നെ ഈയം പൂശാൻ കക്ഷി പുറത്തു ഇറങ്ങിയിട്ടില്ല
ആള് മരിച്ചില്ല എന്ന് തന്നെയല്ല ..
നിങ്ങൾക്കറിയാമല്ലോ ..പിന്നത്തെ പുകിൽ